സൈബര്‍ കേസുകളുടെ അന്വേഷണം: കേരളത്തിന് വീണ്ടും പൊന്‍തൂവല്‍

സൈബര്‍ കേസുകള്‍ അതത് പോലിസ് സ്‌റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ഇതോടെ സംസ്ഥാനത്തെ എല്ലാ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളും സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന പൊന്‍തൂവലും കേരളം സ്വന്തമാക്കി.

ഈ അന്വേഷണത്തിനായി മാത്രം ഓരോ പോലിസ് സ്‌റ്റേഷനുകളിലും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്.

ഐടി ആക്ടില്‍ പ്പെടുന്ന സൈബര്‍ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി സൈബര്‍ സെല്ലില്ലേക്ക് അയയ്ക്കുന്നതിനു പകരം ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇനിമുതല്‍ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ തന്നെ അന്വേഷണം നടത്തും

റേഞ്ച് ഐജിമാര്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസുകള്‍ സൈബര്‍ കേസുകളുടെ അന്വേഷണത്തിനായി മാത്രം രൂപവല്‍കരിച്ചിട്ടുള്ള സൈബര്‍ പോലിസ് സ്‌റ്റേഷനുകള്‍ക്കും കൈമാറാവുന്നതാണ്.

നിലവില്‍ ഒരു സൈബര്‍ പോലിസ് സ്‌റ്റേഷന്‍ മാത്രമാണ് സംസ്ഥാനത്തിലുള്ളതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള മൂന്നു സൈബര്‍ പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്.

സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ മറ്റു കേസുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതു പോലെ സൈബര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കു മാത്രമായിരിക്കും ഉപയോഗിക്കുക. ഇവര്‍ക്കായി തുടര്‍ പരിശീലനങ്ങളും നല്‍കും. ഇതിന്റെ ചുമതല തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിനായിരിക്കും

സൈബര്‍ വിഭാഗത്തിനു പുറമേ, കൂടുതല്‍ സാങ്കേതിക സഹായങ്ങള്‍ക്കായി പോലിസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഓരോ പോലിസ് സ്‌റ്റേഷനുകളിലും ലഭ്യമാക്കും.

പ്രവര്‍ത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ സ്‌റ്റേഷനിലും സുശക്തമായ ഒരു സാങ്കേതിക വിഭാഗം രൂപവല്‍കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News