മുണ്ടാറിലെ അപകടം; വള്ളം മറിഞ്ഞ് കാണാതായ ബിബിന്‍റെ മൃതദേഹവും കണ്ടെത്തി

വൈക്കം എഴുമാന്തുരുത്തില്‍ വള്ളം മറിഞ്ഞ് കാണാതായവരില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല സ്വദേശി ബിബിന്‍ ബാബുവിന്റെ മൃതദേഹമാണ് വൈകീട്ട് എഴ് മണിയോടെ കണ്ടെത്തിയത്. രാവിലെ കണ്ടെത്തിയ സജിയുടെ മൃതദേഹം സംസ്‌കരിച്ചു.

മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്പിലെ വാര്‍ത്തകള്‍ ശേഖരിച്ച ശേഷം മടങ്ങുമ്പോള്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അഞ്ചംഗ സംഘം അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയും ഡ്രൈവര്‍ ബിബിനും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

വളളം മറിഞ്ഞതിന് സമീപത്ത് ആമ്പല്‍ വള്ളികളില്‍ ചുറ്റിയ നിലയില്‍ സജിയുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് അഞ്ചരയോടെ സജിയുടെ മൃതദേഹം സംസ്‌കരിച്ചു.

തുടര്‍ന്നും ഫയര്‍ഫോഴ്‌സും നാവിസേനയും ദുരന്തനിവാരണ സേനയും സംയുക്തമായ തിരച്ചിലില്‍ തുടരുകയായിരുന്നു. രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിയ സംഘം തിരച്ചില്‍ പ്രദേശം വലകെട്ടി തിരിക്കുമ്പോഴാണ് ബിബിന്റെ മൃതദേഹം വലയില്‍ കുടുങ്ങിയത്.

വൈകീട്ട് ഏഴ്മണിയോടെ കണ്ടെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തിരുവല്ല ഇരവിപേരൂര്‍ കോഴിമല സ്വദേശിയാണ് ബിബിന്‍ ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel