മഹാരാഷ്ട്രയിലെ മറാത്ത സമുദായക്കാർ ആഹ്വാനം ചെയ്ത ബന്ദിൽ പലയിടത്തും അക്രമം ശക്തമായതോടെ സാധാരണ ജീവിതം ദുരിതത്തിലായി. മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും റോഡുകളിൽ ആക്രമം അഴിച്ചുവിട്ടും ഉപരോധിച്ചുമാണ് പ്രക്ഷോഭക്കാർ സമരം നയിച്ചത്.
ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞും, സ്വകാര്യ വാഹങ്ങൾ തടഞ്ഞും മാറാത്ത ക്രാന്തി മോർച്ച പ്രവർത്തകർ നഗരത്തെ സമരഭൂമിയാക്കി. ഇതോടെ രാവിലെ സ്‌കൂളുകളിൽ പോയ കുട്ടികൾ തിരിച്ചു വീട്ടിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കയാണ് .
നവി മുംബൈയിലെയും മുംബൈയിലെയും പല പ്രധാന സ്‌കൂളുകളിലെയും അധ്യാപകരും രക്ഷിതാക്കളുമാണ് ആശങ്കയിലായിരിക്കുന്നത്
മുളുണ്ട്, കഞ്ചൂര്‍മാര്‍ഗ്, ഭാണ്ഡൂപ് എന്നിവിടങ്ങളിൽ പ്രക്ഷോഭക്കാര്‍ ബസുകൾ തകര്‍ത്തു. മഹാരാഷ്ട്രയിലെ പലയിടങ്ങളിലും വെദ്യുതിബന്ധവും ഗതാഗതവും ഭാഗികമായി നിര്‍ത്തി.
ലാത്തൂരിലെ ഉദ്ഗിറില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടർന്ന് പ്രദേശത്തു സംഘം ചേർന്ന് നിൽക്കുന്നതിന് പോലീസ് വിലക്ക് പ്രഖ്യാപിച്ചു.
ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും പച്ചക്കറി വാഹനം തകര്‍ക്കാന്‍ ശ്രമിച്ചതുമാണ് പ്രശ്‌നത്തിനു കാരണം.
നഗരത്തിൽ ഒല, ഊബര്‍ ടാക്‌സികളുടെ സേവനവും തകിടം മറിഞ്ഞു. മൊബൈല്‍ ആപ്പു വഴി ബുക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ പ്രവർത്തന രഹിതമായി.
താനെയില്‍ ജനങ്ങള്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
മാപ്പേ, ഖോപ്പർകർണേ, ദാദർ, ചെമ്പൂർ പൻവേൽ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം മൂലം മോട്ടോർ വാഹനക്കാർ പ്രതിസന്ധിയിലായി.
മുംബൈ പുണെ എക്സ്പ്രസ്സ് ഹൈവേയും ഗോവയിലേക്കുള്ള ദേശീയ പാതയും കടന്നു പോകുന്ന പൻവേൽ ജംഗ്ഷൻ സമരക്കാരുടെ അധീനത്തിലായതോടെ ഗതാഗതം താറുമാറായി.
ട്രെയിൻ സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടിരിക്കയാണ്. പല സ്വകാര്യ വാഹങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
ചിലയിടങ്ങളിൽ ഷോപ്പുകൾ അടപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here