ലോകകപ്പിലെ മിന്നും ഗോളിതാ; അര്‍ജന്‍റീനയുടെ ഹൃദയം തകര്‍ത്ത ഗോളിനും താരത്തിനും ഫിഫ പുര്സകാരം

റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോളേതെന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫിഫയുടെ പ്രഖ്യാപനം. ഇതിഹാസ താരങ്ങളെയും ലോകകപ്പിന്‍റെ താരങ്ങളെയും പിന്തള്ളിയ ഫ്രാന്‍സിന്‍റെ റൈറ്റ് ബാക്ക് ബെഞ്ചമിന്‍ പവാര്‍ഡാണ് ഫിഫപുരസ്‌കാര ജേതാവ്. 169 ഗോളുകള്‍ പിറന്ന ലോകകപ്പില്‍ പരസ്യ വോട്ടെടുപ്പിലൂടെയാണ് ഫിഫ മികച്ച ഗോളിന്‍റെ ഉടമയെ തെരെഞ്ഞെടുത്തത്.

ജൂലൈ 15-ന് നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയ്ക്കെതിരെ പവാര്‍ഡ് നേടിയ ഹാഫ് വോളിയാണ് മികച്ച ഗോളായി തെരെഞ്ഞെടുക്കപ്പെട്ടത്. ഇടതു വിങ്ങില്‍ നിന്ന്  ലൂക്കാസ് ഹെര്‍ണാണ്ടസ് മറിച്ചു നല്‍കിയ പന്ത് ഒരു വലം കാലന്‍ ഹാഫ് വോളിയിലൂടെ പവാര്‍ഡ് വലയിലെത്തിക്കുകയായിരുന്നു.

ഇരുപത് വാര അകലെ നിന്നുള്ള പവാര്‍ഡിന്‍റെ കിക്കില്‍ അര്‍ജന്‍റീന ഗോളി അര്‍മാനി കാ‍ഴ്ചക്കാരന്‍ മാത്രമായിരുന്നു. മെസിക്കും സംഘത്തിനുമെതിരെ 2-1 ന് പിന്നിട്ടു നിന്നിരുന്ന ഫ്രാന്‍സിനെ സമനിലയിലെത്തിച്ചത് പവാര്‍ഡിന്‍റെ ഈ ഗോളായിരുന്നു.

ഇതോടെ മത്സരം തിരിച്ചുപിടിച്ച ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്‍റീനയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്നു. പിന്നീടുള്ള മത്സരങ്ങളും ജയിച്ച ഫ്രാന്‍സ് കിരീടവും കൊണ്ടാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സ്വന്തമാക്കിയിരുന്നു.

ഫ്രാന്‍സിന്‍റെ തന്നെ കിലിയന്‍ എംബാപ്പെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. ബെല്‍ജിയത്തിന്‍റെ തിബൗട്ട് കുര്‍ട്ടോയിസിനായിരുന്നു മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News