‘ഹനാന്‍ അഭിമാനം പണയം വെക്കാതെ, തൊഴിലിന്‍റെ മഹത്വം ഉയര്‍‌ത്തിപ്പിടിച്ച പെണ്‍കുട്ടി’; ഹനാനു നേരെ നടന്ന സെെബര്‍ ആക്രമണത്തില്‍ കേസെടുക്കണം: വി.എസ്

ഹനാന്‍ എന്ന പെണ്‍കു‌രുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഭിമാനം പണയംവെക്കാതെ, തൊഴിലിന്‍റെ മഹത്വം ഉയര്‍‌ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു.

എന്നാല്‍, വസ്തുതകള്‍ മനസ്സിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളത്.

യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു.

കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍‌കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പോലീസ് നിറവേറ്റണം. വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here