
മലപ്പുറം: തിരൂരിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് തമിഴ്നാട് വെല്ലൂരിനടുത്ത് മേല്‍പ്പട്ടി ഭാഗത്തെ കോളനിയിലെത്തിയ പോലിസ് ഞെട്ടിച്ച് തിരുട്ടു സംഘം.
കോളനിക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പോലിസിന് നടപടിയെടുക്കാതെ മടങ്ങേണ്ടി വന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊബൈല്‍ നമ്പറുകളും ടവര്‍ ലൊക്കേഷനും നോക്കിയാണ് പോലിസ് വെല്ലൂരിലെത്തിയത്.
വെല്ലൂരില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് മേല്‍പ്പട്ടി. അവിടത്തെ പോലിസ് സഹകരിക്കാതിരുന്നതും നടപടിയെടുക്കുന്നതിന് തടസ്സമായി.
സാധനങ്ങള്‍ വാങ്ങാനെത്തിയ മലയാളികളെന്ന പേരിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തിയത്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ടി വി, കമ്പ്യൂട്ടര്‍ എന്നിവയ്ക്ക് പ്രത്യേക സ്ഥലങ്ങള്‍ ഉള്ളതായി കോളനിക്കാര്‍ പറഞ്ഞു.
മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പരിശോധിച്ചും ചോദ്യം ചെയ്തുമാണ് കോളനിയിലേക്ക് കടത്തിവിടുന്നത്. പുരുഷന്‍മാര്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മോഷണം തൊഴിലാക്കിയ ഒരുവിഭാഗം തന്നെ കോളനിയില്‍ താമസിക്കുന്നതായി തിരൂര്‍ എസ് ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സംഘം മോഷ്ടിച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ വാങ്ങുന്നതിനായി കോളനിയില്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.
തിരൂരിലെ തപാല്‍ ഓഫിസില്‍നിന്ന് പട്ടാപ്പകല്‍ നാലുലക്ഷം കവര്‍ന്ന പ്രതിയും ഒട്ടേറെ മൊബൈല്‍ഫോണ്‍ കവര്‍ച്ചാകേസിലെ പ്രതികളും മേല്‍പ്പട്ടി തിരുട്ട് ഗ്രാമത്തിലുള്ളതായാണ് പോലിസ് സംശയിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here