
മുംബൈ : മറാത്ത സംവരണ പ്രശനം ചർച്ചകളിൽ മാത്രമൊതുങ്ങുകയും പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങളൊന്നും ഫഡ്‌നാവിസ് സർക്കാരിന്റെ പക്ഷത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് 35 കാരനായ യുവാവ് ആത്മഹത്യ ചെയ്തത്.
ഔറംഗാബാദിലെ മുകുന്ദ് വാഡിയിലാണ് സംഭവം . ഓടുന്ന ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് പ്രമോദ് ജയ്‌സിംഗ് എന്നയാള്‍ ജീവനൊടുക്കിയത്. സംവരണ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് പ്രമോദ് ജെയ്‌സിങ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
വാട്ട്‌സ്പ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും തന്റെ പ്രതിഷേധ സന്ദേശം ഷെയര്‍ ചെയ്തതിന് ശേഷമാണ് പ്രമോദ് മരിച്ചത്. മുകുന്ദ് വാഡിയിലെ റയില്‍വെ ട്രാക്കിലേക്ക് ഇയാള്‍ എടുത്തുചാടുകയായിരുന്നുവെന്ന് സ്ഥലത്തെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നേതാ ജാദവ് പറഞ്ഞു.
മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു പ്രമോദ്. മറാത്ത സംവരണത്തിനായി മറ്റൊരു ജീവന്‍ കൂടി എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ അവസാനമായി കുറിച്ച സന്ദേശം.
കടുത്ത നടപടികളൊന്നും സ്വീകരിക്കരുതെന്നു സമൂഹ മാധ്യമങ്ങളിലെ സന്ദേശം വായിച്ച സുഹൃത്തുക്കൾ ഉപദേശിച്ചിരുന്നുവെങ്കിലും ഒന്നും ചെവിക്കൊള്ളാതെ പ്രമോദ് ജീവനൊടുക്കുകയായിരുന്നു.
സംവരണം ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് മാറാത്തി വിഭാഗത്തില്‍പ്പെട്ടവര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഒരാഴ്ചക്കകം ഇതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ മഹാരാഷ്ട്രക്കാരനാണ് പ്രമോദ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറാത്തി ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംവരണത്തിനായുള്ള പ്രക്ഷോഭം നടക്കുന്നുണ്ടെങ്കിലും അനുകൂലമായ തീരുമാനങ്ങൾ സർക്കാർ ഇത് വരെ കൈക്കൊണ്ടിട്ടില്ല. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് സംജാതമായ വേളയിൽ ബിജെപിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കയാണ് മാറാത്ത വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here