മുംബൈയിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിൽ ഗട്ടറില്‍ വീണ് ജീവന്‍ നഷ്ടമായ പതിനാറുകാരന്റെ പിതാവാണ് പൊതുവഴിയിലെ ഏകദേശം 556 കുഴികള്‍ നികത്തി അധികൃതർക്ക് വഴികാട്ടിയായത്.
മകന്റെ ദുർഗതി മാറ്റുള്ളവർക്കാർക്കും ഉണ്ടാകരുതെന്നാണ് ഈ പ്രവർത്തിയിലൂടെ താൻ ഉദ്ദേശിച്ചതെന്ന് മുംബൈ സ്വദേശിയായ ദാദ്രാവോ ബില്‍ഹോര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2015 ജൂലൈ 28നാണ് ബില്‍ഹോറിന്റെ പുത്രന്‍ പ്രകാശ് ബൈക്കില്‍ വരുന്ന വഴി വെള്ളം കെട്ടിക്കിടന്ന റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. അതിന് ശേഷമാണ് ബില്‍ഹോര്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ റോഡുകള്‍ ഗര്‍ത്തരഹിതമാകുന്നതുവരെ താനിത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വലിയ ജനസംഖ്യയുള്ള നാടാണെന്നും രാജ്യത്തെ ഒരു ലക്ഷം പേരെങ്കിലും ഇത്തരത്തില്‍ കുഴികള്‍ അടയ്ക്കാന്‍ മുന്നിട്ടിറങ്ങിയാൽ ഇവിടുത്തെ റോഡുകള്‍ ഗര്‍ത്തരഹിതമാകുമെന്നും ബില്‍ഹോര്‍ ചൂണ്ടിക്കാണിക്കുന്നു.
റോഡുകളുടെ കാര്യത്തില്‍ ബിഎംസിയും മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ സ്വമേധയാ കുഴികള്‍ അടയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരത്തിലുള്ള തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ് ബില്‍ഹര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here