സംസ്ഥാനത്ത് മഴ തുടര്‍ന്നുകൊണ്ടിരിച്ചുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രാവിലെയും മഴ തുടരുകയാണ്.
ആലപ്പുഴ കരുവാറ്റയിൽ റയിൽപാളത്തിലേക്ക് മരം കടപുഴകിവീണ് ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകിയോടുകയാണ്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതിനിടെ, ഇടമലയാർ അണക്കെട്ടില്‍ ‘ഓറഞ്ച് അലർട്ട്’ – പ്രഖ്യാപിച്ചു. നിലവിൽ ഡാമിൽ ജലനിരപ്പ് 167 മീറ്ററാണ്. 168.5 മീറ്റർ എത്തുമ്പോൾ അവസാന ജാഗ്രതാ നിർദ്ദേശം(റെഡ് അലർട്ട്) പ്രഖ്യാപിക്കും.
സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്‍റെ ഗതി വേഗത്തിലുണ്ടായ മാറ്റമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട മഴ തുടരുകയാണ്. നീരൊഴുക്ക് കുറഞ്ഞതും മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചതും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് സാവധാനമാക്കി.
മഴയുടെയും നീരൊഴുക്കിന്‍റെ ഗതിയും നോക്കിയായിരിക്കും ഷട്ടര്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ജലനിരപ്പുയര്‍ന്നതിനാല്‍ പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 11 നും 12 നും ഇടയില്‍ തുറക്കും. രാവിലെ പതിനൊന്നിനു ശേഷം മൂന്നു ഷട്ടറുകള്‍ നേരിയതോതില്‍ തുറക്കുമെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മലമ്പുഴ അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്. 115.6 മീറ്റര്‍ ജലമാണ് ഇവിടെ പരമാവധി സംഭരണശേഷി. ഇതിനോടകം ജില്ലയിലെ മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here