മലപ്പുറം: വാട്സ് ആപ് ഹർത്താലിൽ സംസ്ഥാനത്ത് കൂടുതൽപ്പേർ അറസ്റ്റിലായത് മലപ്പുറം ജില്ലയിൽ. 1200 ലേറെ പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളുടെ എണ്ണത്തിലും കേസുകളുടെ എണ്ണത്തിലും മലപ്പുറം ജില്ലയാണ് മുന്നിൽ.
34 സ്റ്റേഷനുകളുള്ള മലപ്പുറം ജില്ലയിൽ 32 സ്റ്റേഷനിലും കേസുകളുണ്ട്. 136 കേസുകളാണ് ജില്ലയിൽ ആകെ എടുത്തത്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് താനൂർ പോലിസ് സ്റ്റേഷനിലാണ്. 17 കേസ്. വാഴക്കാടും കരിപ്പൂരും സ്റ്റേഷനിൽ മാത്രമാണ് ഹർത്താൽ കേസില്ലാത്തത്.
ഇന്നലെ വരെ 1168 പേരെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പോലിസ് അറസ്റ്റ് ചെയ്ത പ്രായപൂർത്തിയാവാത്ത ഒരാളും ഇതിൽപ്പെടും. 15 കേസുകൾ രജിസ്റ്റർ ചെയ്ത തിരൂരിൽ 121 പേർ പിടിയിലായി.
പോലിസ് സ്റ്റേഷൻ തിരിച്ചുള്ള കണക്കിൽ തിരൂരാണ് മുന്നിൽ. ഹർത്താൽ നടത്തിയ ഏപ്രിൽ 16 മുതൽ 29 വരെ പിടിയിലായ 1168 പേരിൽ 918 പേർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. ജാമ്യമില്ലാ വകുപ്പു പ്രകാരം പിടികൂടിയ 250 പേരെ കോടതി റിമാൻഡ് ചെയ്തു.
എടവണ്ണയിൽ രണ്ടു കേസുകളിൽ പിടിയിലായ 119 പേർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. രാഷ്ട്രീയ സമ്മർദങ്ങൾ വകവെക്കാതെയാണ് ഹർത്താൽ പ്രതികൾക്കെതിരേ പോലിസ് നടപടി തുടരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here