പെരുമ്പാവൂരിൽ വിദ്യാര്‍ഥിനി നിമിഷ കൊല്ലപ്പെട്ടത് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മുറിവില്‍ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
നിമിഷയുടെ കഴുത്തില്‍ 15 സെന്‍റീമീറ്ററിലധികം ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമിയുടെ കുത്തേറ്റ് ശ്വാസ നാളം പൂര്‍ണമായും അന്നനാളം ഭാഗീകമായും മുറിഞ്ഞു.
ഈ മുറിവിലൂടെയുണ്ടായ അമിത രക്തസ്രാവമാണ് ക്ഷണനേരംകൊണ്ട് നിമിഷയുടെ മരണത്തിന് ഇടയാക്കിയത്. ശരീരത്തില്‍ മറ്റു ചെറിയ പരിക്കുകളും കണ്ടെത്തി. അക്രമി വീണ്ടും കത്തിവീശിയതിനെത്തുടര്‍ന്ന് ഉണ്ടായത് പരിക്കുകളെന്നാണ് നിഗമനം.
കളമശേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. എ കെ ഉന്മേഷിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ അന്വേഷണ സംഘത്തിന് കൈമാറും.
തിങ്കഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് പെരുമ്പാവൂര്‍ എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെ മകള്‍ നിമിഷ ഇതര സംസ്ഥാനക്കാരന്‍റെ കുത്തേറ്റ് കൊല്ലപ്പെടുന്നത്. മുത്തശിയുടെ മാല മോഷ്ടിക്കാനുളള മൂര്‍ഷിദബാദ് സ്വദേശി ബിജു മുള്ളയുടെ ശ്രമത്തെ ചെറുത്തതാണ് അരുംകൊലയ്ക്ക് കാരണം.
നിമിഷയുടെ കൈയ്യിലുണ്ടായിരുന്ന കറിക്കത്തി പിടിച്ചുവാങ്ങി അക്രമി കഴുത്തിന് കുത്തുകയായിരുന്നു. നിമിഷയുടെ കരച്ചില്‍ തേട്ട് ഓടിയെത്തിയ സമീപവാസിയും വല്യച്ഛനുമായ ഏലിയാസിന്‍റെ കൈയ്ക്കും കുത്തേറ്റിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരാണ് ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here