പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തടസ്സം നില്‍ക്കുന്നത് യു.ഡി.എഫ് എം.പിമാരാണ്.
തങ്ങളോട് ആലോചിക്കാതെയാണ് ഇടതുപക്ഷ എം.പിമാര്‍ ധര്‍ണ്ണ നടത്തിയതെന്ന യു.ഡി.എഫ് എം.പിമാരുടെ ആരോപണം ശരിയല്ല.
കോച്ച് ഫാക്ടറി വിഷയം യോജിച്ച് ഉന്നയിക്കണമെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഈ ധാരണയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ പി.കരുണാകരന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഈ വിഷയം സംസാരിച്ചിരുന്നു.
കെ.സി.വേണുഗോപാല്‍ എം.പിയുമായി നടത്തിയ ചര്‍ച്ചയില്‍ യോജിച്ച സമരം ആകാമെന്നും അറിയിച്ചു. പിന്നീട് പാലക്കാട് എം.പി എം.ബി രാജേഷും വേണുഗോപാലുമായി ചര്‍ച്ച ചെയ്‌തു.
യോജിച്ച സമരത്തിന് ധാരണയിലെത്തുകയും ചെയ്‌തു. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പൊതുതാത്‌പര്യത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ടികളേയും ഒന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ഒരു അഖിലകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതാണ്. കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കോച്ച് ഫാക്ടറി വിഷയത്തില്‍ എല്ലാ കേരള എം.പിമാരും ഒന്നിച്ച് നിന്ന് ശബ്ദമുയര്‍ത്തേണ്ടതായിരുന്നു.
എന്നാല്‍ സങ്കുചിതമായ രാഷ്ട്രീയ താത്‌പര്യമാണ് യു.ഡി.എഫ് എം.പിമാരെ യോജിച്ച പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
7 യു.ഡി.എഫ് എം.പിമാര്‍ യു.പി.എ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്നിട്ടും കോച്ച് ഫാക്‌ടറിക്കു വേണ്ടി ഒന്നും ചെയ്‌തില്ലെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.
യു.ഡി.എഫ് എം.പിമാരുടെ ഈ നിലപാടിനെതിരെ കേരളത്തിലെ പൗരസമൂഹം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനിയെങ്കിലും സംസ്ഥാന താത്‌പര്യത്തിനെതിരായ നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here