ഒടുവില്‍ കേന്ദ്രം വഴങ്ങി; ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശത്തിന് അംഗീകാരം; നിയമനം ഉടനെന്ന് സൂചന

ദില്ലി: കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.

നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കെഎം ജോസഫിനെ സുപ്രീംകോടതി ജസ്റ്റിസായി ഉയര്‍ത്തി കൊണ്ടുള്ള നിയമനത്തോടൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും.

കഴിഞ്ഞ ജനുവരിയില്‍ കെഎം ജോസഫിന്റെ പേരും ഇന്ദു മല്‍ഹോത്രയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്തു. എന്നാല്‍ നീണ്ട മൂന്നു മാസങ്ങള്‍ക്കുശേഷം ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മിലുള്ള വാക്‌പേര് കൂടുതല്‍ രൂക്ഷമായിരുന്നു. എന്നാല്‍ കൊളീജിയത്തില്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ.സിക്രി എന്നിവര്‍ വീണ്ടും ശുപാര്‍ശ ചെയ്തു.

ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണ് ശുപാര്‍ശ ചെയ്തിരുന്നത്.

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നും പട്‌ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here