പ്രളയകെടുതിയിൽ കുട്ടനാട്ടിന് കൈത്താങ്ങായി മുംബൈ മലയാളികളും

മുംബൈ : വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാർക്ക് കൈത്താങ്ങായാണ് മുംബൈയിൽ നിന്നും കേരളീയ കേന്ദ്രസംഘടനയുടെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നത്.

കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലെത്തി സ്ഥിതിഗതികൾ വിശകലനം ചെയ്തും ജില്ലാ കളക്ടർ സുഹാസ്, കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീലാ സജീവ്, കാവാലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നീനമോൾ, ജില്ലാ ആരോഗ്യ കർമപദ്ധതി മാനേജർ ഡോ. അനസ് സാലിഹ് എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലുമാണ് സഹായമെത്തിക്കേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്.

കേരള സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ഇവരെ സംരക്ഷിക്കുന്നുണ്ടെങ്കിലും മുംബൈ മലയാളികളുടെ സഹായം ദുരിതാശ്വാസ ക്യാമ്പുകളെ വിസ്മയിപ്പിച്ചു.

ദുരിതാശ്വാസ സഹായവുമായുള്ള ഫാമിലി കിറ്റുകളുടെ വിതരണം റവന്യൂ മന്ത്രി ചന്ദ്രശേഖരൻ കുട്ടനാട്ടിലെ സാമൂഹികപ്രവർത്തകയായ ദീപ്തി അജയകുമാറിന് നൽകിക്കൊണ്ടാണ് നിർവഹിച്ചത്.

മുംബൈയിൽ നിന്നും മാത്യു തോമസ്, ശ്രീകാന്ത് നായർ, പി പി അശോകൻ തുടങ്ങിയവരാണ് കുട്ടനാട്ടിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

പകര്‍ച്ചവ്യാധി ഭീഷണിയും സാമ്പത്തിക അരക്ഷിതാവസ്ഥയുമാണ് കുട്ടനാട് നേരിടുന്ന വലിയ വെല്ലുവിളിയെന്നു ദുരിതാശ്വാസ പ്രവർത്തനത്തിനായി പ്രദേശത്തെത്തിയ കേരളീയ കേന്ദ്ര സംഘടനാ പ്രതിനിധികൾ പറഞ്ഞു.

വീടിനകത്തും റോഡുകളിലും ഒരാള്‍പ്പൊക്കത്തിലേറെ വെള്ളത്തിൽ കഴിയുന്നവർക്ക് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജനങ്ങളിലേറെയും വീടും മറ്റുമുപേക്ഷിച്ചു ദുരിശ്വാസ ക്യാമ്പുകളിലാണ്.

ചിലരെല്ലാം ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് കുട്ടനാട്ടുകാർ

മരിക്കുന്നവരെ സംസ്‌കരിക്കാന്‍ പോലും സൗകര്യമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിക്കേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍. മഴ ശമിച്ചെങ്കിലും ഇവരുടെ ദുരിതമൊഴിയാന്‍ ഇനിയും നാളുകളെടുക്കുമെന്നാണ് കണക്കാക്കുന്നത്.

വെള്ളക്കെട്ട് രൂക്ഷമായതോടെ പകര്‍ച്ചവ്യാധികളും പടരുകയാണ്. കുട്ടനാട്ടിലെ രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു. പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. വീടുകള്‍ പലതും പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു.

കേരളീയ കേന്ദ്ര സംഘടനയുടെ പ്രതിനിധി സംഘം കൈനകരി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ള ആറ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

വെള്ളക്കെട്ടുകളുടെ നടുവിൽ അൽപ്പം ഉയർന്ന മൺതിട്ടകളിലും നടപ്പാലങ്ങളുടെ മുകളിലും ഭക്ഷണം പാകം ചെയ്യാൻ മാത്രം സൗകര്യമുള്ള ഈ കേന്ദ്രങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

പ്രദേശത്തെ കൈനകരി, കാവാലം എന്നീ പഞ്ചായത്തുകളിലായി 1000 കിറ്റുകൾ വീതം വിതരണം നടത്താനാണ് പ്രാഥമിക പദ്ധതി. ഈ രണ്ടു പഞ്ചായത്തുകളിലെയും പ്രസിസന്റുമാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാമിലി കിറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ 2000 കിറ്റുകൾ വിതരണം ചെയ്യുന്നതിനായി മാത്രം പത്ത് ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തോടെ സഹായമെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here