തിരുവനന്തപുരം: ആണായോ പെണ്ണായോ ജീവിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ‌്ജെൻഡർ വിഭാഗക്കാർക്ക‌് സാമ്പത്തികം ഇനി തടസ്സമല്ല. ട്രാൻസ‌്ജെൻഡർ വിഭാഗത്തിന‌് വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ സംസ്ഥാന സർക്കാർ ട്രാൻസ‌്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും.
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാൻസ‌്ജെൻഡർ ജസ‌്റ്റിസ‌് ബോർഡ‌് യോഗത്തിലാണ‌് തീരുമാനം. ശസ‌്ത്രക്രിയക്ക‌് ചെലവാകുന്ന തുകയിൽ പരമാവധി രണ്ടുലക്ഷം രുപ സർക്കാർ വഹിക്കും.
സാമൂഹ്യനീതിവകുപ്പ‌് മുഖേന തുക നൽകും. ശസ‌്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവർക്ക‌് കൂടുതൽ പരിശോധനകൾക്ക‌് ശേഷം തുക അനുവദിക്കും. ഇത‌് സംബന്ധിച്ച ഉത്തരവ‌് ഉടൻ ഇറങ്ങും. ശസ‌്ത്രക്രിയ ചെലവ‌് സ്വയംവഹിച്ചവർക്ക‌് ആ തുക തിരികെ സർക്കാർ നൽകും.
ആൺ, പെൺ, ട്രാൻസ‌്ജെൻഡർ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി എൽഡിഎഫ‌് സർക്കാർ രാജ്യത്താദ്യമായി ട്രാൻസ‌്ജെൻഡർ പോളിസി പ്രഖ്യാപിച്ചിരുന്നു.
ട്രാൻസ‌്ജെൻഡറുകൾക്കായി കലാലയങ്ങളിൽ രണ്ടുശതമാനം അധിക സീറ്റ‌് സർക്കാർ അലോട്ട‌് ചെയ്തതത‌് അടുത്തിടെയാണ‌്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here