ഷുഹൈബ് കുടുംബ സഹായ ഫണ്ട് മുക്കിയെന്ന വിവാദത്തിൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷം.
യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഷുഹൈബ് കുടുംബ സഹായ ഫണ്ടിൽ കയ്യിട്ടു വാരിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന് മുന്നിൽ യൂത്ത് കോൺഗ്രെസ്സുകാർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയിട്ടും ഇതുവരെയും ആർക്കെതിരെയും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ മുന്നിൽ വച്ചാണ് യൂത്ത് കോൺഗ്രസ്സുകാർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയത്.
ഷുഹൈബ് ഫണ്ടിൽ നിന്നും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വ്യക്തിപരമായ കടം വീട്ടാൻ പണം ചിലവഴിച്ചു എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം.
ഇക്കാര്യത്തിൽ ഡി സി സി പ്രസിഡന്റ്നോട് പരാതി പറയാൻ എത്തിയപ്പോഴാണ് ഷുഹൈബ് ഫണ്ട് മുക്കിയവർ മർദ്ദിച്ചതെന്നും ഇവർ ആരോപിക്കുന്നു.
ഐ ഗ്രൂപ്പിൽ പെട്ട യൂത്ത് കോൺഗ്രെസ്സുകാരണ് ഷുഹൈബ് ഫണ്ടിന്റെ പേരിൽ പരസ്യമായും രഹസ്യമായും ഏറ്റുമുട്ടുന്നത്.
ഡി സി സി ഓഫീസിന് അകത്ത് വച്ച് തമ്മിലടി നടന്നിട്ടും ജില്ലാ കോൺഗ്രസ്സ് നേതൃത്വം ആർക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്തതും സംശയം ജനിപ്പിക്കുന്നു.
അതെ സമയം ഷുഹൈബ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ്സ് നേതൃത്വം രഹസ്യ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
ആരോപണ വിധേയരായവർ കെ സുധാകരന്റെ അടുത്ത അനുയായികൾ ആയതിനാൽ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
ഷുഹൈബ് കേസ് അന്വേഷണത്തിൽ അപാകത ആരോപിച്ച് ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അടുത്ത ആഴ്ച 48 മണിക്കൂർ നിരാഹാര സമരം ആരംഭിക്കാനിരിക്കെ ഷുഹൈബ് ഫണ്ട് മുക്കിയെന്ന ആരോപണം വന്നത് സമരത്തിന്റെ ആത്മാർത്ഥത തന്നെ ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here