ബാർ കോഴക്കേസിൽ അന്വേഷണ സംഘത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ വിമർശനം. ജഡ്ജി വിധിയെഴുന്നത് പോലെയാണോ വിജിലൻസ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് കോടതി.
വസ്തുത വിവര റിപ്പോർട്ട് ഹാജരാക്കാത്തതിനും വിമർശനം ഉന്നയിച്ചു. അതേ സമയം കേസിൽ കക്ഷി ചേരാനുള്ള എൽ ഡി എഫ് കൺവീനർ എ വിജയരാഘവന്റെ ഹർജി ബുധനാഴ്ച പരിഗണിക്കും
ബാർ കോഴ കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തളളണമെന്ന ഹർജികളിൽ വാദം കേൾക്കാവയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ വിമർശനം. കോഴ ഇടപാട് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പൂർണ്ണമായും പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദത്തോട് കോടതി യോജിച്ചു.
കേസിലെ വിജിലൻസിന്റെ വീഴ്ചകൾ ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കോടതിയുടെ പരാമർശം മാണിക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ജഡ്ജ് വിധിയെഴുതുന്നത് പോലെയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.
മാണിക്കെതിരെ കണ്ടെത്തലുകൾ ഉള്ള വസ്തുത വിവര റിപ്പോർട്ട് ഇതുവരെ ഹാജരാക്കാത്തതിനെയും കോടതി വിമർശിച്ചു.ഈ റിപ്പോർട്ട് പരിശോധിക്കണ്ടായെന്നാണോ വിജിലൻസ് നിലപാടെന്ന് പ്രത്യേക കോടതി ചോദിച്ചു.
കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചില്ലെന്നും, കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രധാന സാക്ഷി കൂടിയായ ബിജു രമേശ് വാദിച്ചു.കേസിലെ പ്രധാന സാക്ഷി ബിജു രമേശിന്റെ ഹർജിയിലെ വാദം പൂർത്തിയായി.
അതേസമയം കേസിൽ കക്ഷി ചേരാനുള്ള എൽ ഡി എഫ് കൺവീനർ എ വിജയരാഘവന്റെ ഹർജി ബുധനാഴ്ച പരിഗണിക്കും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ. രാംകുമാറാണ് ബിജു രമേശിന് വേണ്ടി ഹാജരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here