ജിഎസ്ടിയുടെ മറവില്‍ വന്‍ തട്ടിപ്പ്; 130 കോടി തട്ടിയെടുത്ത യുവാവ് പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ചരക്ക് സേവന നികുതിയുടെ മറവില്‍ വന്‍ തട്ടിപ്പ്. 130 കോടിയുടെ തട്ടിപ്പ് നടത്തിയ വല്ലം സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ഹൈദരാബാദ്, കോയമ്പത്തൂര്‍, ബംഗളൂരു, സേലം എന്നിവിടങ്ങില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പ് പുറത്തുവന്നത്. ഇവിടെ നിന്നും ലഭിച്ച ചില ബില്ലുകള്‍ വ്യാജമാണെന്നും ഇത് പെരുമ്പാവൂരിലെ പ്ലൈവുഡ് സ്ഥാപനത്തില്‍ നിന്നുളളതാണെന്നും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 130 കോടിയിലധികം രൂപയുടെ വന്‍ തട്ടിപ്പ് പുറത്തുവന്നത്. പെരുന്പാവൂരിലെ വുഡ് ട്യൂണ്‍സ് ഇന്‍ഡസ്ട്രീസ് ഉടമയായ വല്ലം സ്വദേശി നിഷാദാണ് വന്‍ തട്ടിപ്പ് നടത്തിവന്നത്.

പേരിന് മാത്രം ജിഎസ്ടി രജീസ്ട്രഷന്‍ ഉ!ളള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ഇതര സംസ്ഥാനത്തേക്ക് കയറ്റിയയച്ചായിരുന്നു തട്ടിപ്പ്.

ബില്ലില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്ന് ഈ സ്ഥലങ്ങളിലെ വ്യാപാരികളും ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പെരുന്പാവൂരിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത 35 ലക്ഷം രൂപയും നൂറോളം വ്യാജ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ നിഷാദിനെ സിജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here