പെര്‍ള (കാസർകോട്): എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെ കാസർകോട് ജില്ലയിൽ കാറഡുക്ക പഞ്ചായത്തിന് പിറകെ ബിജെപിക്ക് എൻമകജെയിലും ഭരണം നഷ്‌ടമാകുകയാണ്.
ബിജെപി ഭരണ സമിതിയിലെ പ്രസിഡന്റ് രൂപവാണി ആർ ഭട്ടിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായി.
കോൺഗ്രസിലെ വൈ ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പ് നടന്നപ്പോൾ ബി ജെ പിയുടെ ഏഴ് വോട്ടുകൾക്കെതിരെ പത്ത് വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് ലഭിച്ചത്.
ആകെ സീറ്റ് 17. വോട്ട് നില ‐ബി ജെ പി 7, യു ഡി എഫ് 7 (കോൺഗ്രസ് 4, ലീഗ് 3 ), എൽ ഡി എഫ് 3( സിപിഐ എം 2, സിപിഐ 1 )എന്നിങ്ങനെയാണ്.
എൽ ഡി എഫ് അംഗങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബിജെപി പ്രസിഡന്റ് രൂപവാണി പുറത്തായത്.
ബിജെപി വൈസ് പ്രസിഡന്റ് കെ പുട്ടപ്പയ്ക്ക് എതിരായ അവിശ്വാസ പ്രമേയം നാളെ ചർച്ചയ്ക്ക് എടുക്കും.ലീഗിലെ സിദ്ദീഖ് ഒളമൊഗറാണ് നോട്ടീസ് നൽകിയത്.
നേരത്തെ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കും യുഡിഎഫിനും ഏഴ് വീതം സീറ്റുകളുണ്ടായിരുന്നു.
ഇടത് മുന്നണി നിഷ്പക്ഷത പാലിച്ചതിനാല്‍ നറുക്കേടുപ്പിലൂടെയാണ് ബി ജെ പി പ്രസിഡന്റും, വൈസ് പ്രസിഡന്റും സ്ഥാനങ്ങളിലെത്തിയത്.
ബി ജെ പിയുടെ വർഗീയ നിലപാടിനെതിരെ ഒന്നിച്ച് നീങ്ങുകയെന്ന സി പി ഐ എമ്മിന്റെ നിലപാട് കാറഡുക്കയില്‍ വിജയം കണ്ട സാഹചര്യത്തിലാണ് എണ്‍മകജെയിലും സമാനമായ നീക്കം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here