മഴക്കെടുതി ദുരിതബാധിധർക്ക് ആശ്വാസമായി ക്യാമ്പുകൾ. ഭക്ഷണവും, വസ്ത്രങ്ങളും, 24 മണിക്കൂർ വൈദ്യസഹായവും ഉറപ്പുവരുത്തിയാണ് ക്യാമ്പുകളുടെ പ്രവർത്തനം. കോഴിക്കോട് ജില്ലയിലെ 15 ക്യാമ്പുകളിലായി ആയിരത്തിലേറെ പേരാണ് കഴിയുന്നത്.
നിനച്ചിരിക്കാതെ വന്ന മഴക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ടവരും വീടിന് അപകട ഭീഷണി നേരിടുന്നവരുമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കോഴിക്കോട് കണ്ണപ്പൻകുണ്ടിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടെത്തിയവർ 2 ക്യാമ്പുകളിലായി കഴിയുന്നു.
ഭക്ഷണം, വസ്ത്രം, 24 മണിക്കൂർ വൈദ്യസഹായം എന്നിവ ക്യാമ്പുകളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ക്യാമ്പുകളുടെ പ്രവർത്തനത്തിൽ തൃപ്തരാണിവർ
ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളുടേതടക്കം സഹായവും എത്തുന്നു.
കുട്ടികൾക്ക് പത്രവും, പുസ്തകങ്ങളും വായിക്കാനുള്ള സൗകര്യം പുതുപ്പാടി മണൽവയൽ സ്കൂളിലെ ക്യാമ്പിലുണ്ട്.
കണ്ണപ്പൻകുണ്ടിൽഉരുൾപൊട്ടൽ നടന്ന ഉടൻ, ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത് വലിയ ആശ്വാസമായെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഗിരീഷ്ജോൺ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന 15 ക്യാമ്പുകളിലായി 288 കുടുംബങ്ങളിൽ നിന്നുള്ള 1102 പേരാണ് കഴിയുന്നത്.
മഴ ദുരിതം വിതച്ച ഇടങ്ങളില്‍ നേരിയ ശമനമുണ്ടായതോടെ രക്ഷാ പ്രവര്‍ത്തനം ത്വരിത വേഗതയില്‍ പുരോഗമിക്കുമ്പോഴും ആഗസ്ത് 15 വരെ വിവിധ ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്.
ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ആഗസ്റ്റ് 13-വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here