മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 89 വയസ്സായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു.
10 തവണ ലോക്‌സഭാ അംഗമായ സോംനാഥ് ചാറ്റര്‍ജി 2004 മുതല്‍ 2009 വരെ 14 ാം ലോക്‌സഭയുടെ സ്പീക്കറായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ആദ്യ സ്പീക്കറെന്ന നേട്ടം സ്വന്തമാക്കിയ സോംനാഥ് ലോക്‌സഭയുടെ 13 ാമത് സ്പീക്കറായിരുന്നു.
1971 ബര്‍ദമാന്‍ മണ്ഡലത്തിലൂടെയായിരുന്നു ആദ്യമായി ലോക്‌സഭയില്‍ എത്തിയത്. 2004ല്‍ അവസാനമായി ലോക്‌സഭയില്‍ എത്തിയത് ബോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നും. 1968ല്‍ സിപിഐഎം അംഗമായ അദ്ദേഹത്തെ 2008 ല്‍ സിപിഐഎം ല്‍ നിന്ന് പുറത്താക്കി.
ഇന്ത്യ–യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക് സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം.
ആണവകരാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുള്ള സിപിഐഎം തീരുമാനത്തിന് വിരുദ്ധമായി സ്പീക്കര്‍ പദവിയില്‍ തുടരുകയായിരുന്നു ചാറ്റര്‍ജി .സോംനാഥ് ചാറ്റര്‍ജിയുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,കോണ്‍്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here