അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസത്തെ ആഘോഷമാണ് ഓണം. ഓണക്കളികളും ഓണസദ്യയും ഓണപ്പുക്കളവും ഓണപ്പൊട്ടനും ഓണതല്ലുമായി ആഘോഷത്തിന്‍റെ ദിനങ്ങള്‍.
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്.
പൂക്കളമിട്ടും സദ്യയൊരുക്കിയും പുതു വസ്ത്രങ്ങള്‍ ധരിച്ചും ഓണത്തെ വരവേല്‍ക്കുന്നു. നിരവധി പഴഞ്ചൊല്ലുകളാണ് ഓണത്തെ അടിസ്ഥാനപ്പെടുത്തി നിലവിലുള്ളത്.
ചില ഓണപഴഞ്ചൊല്ലുകള്‍ പരിചയപ്പെടാം
1 അത്തം പത്തിന് പൊന്നോണം.
2 അത്തം പത്തോണം.
3 അത്തം വെളുത്താൽ ഓണം കറുക്കും.
4 ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
5 ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
6 ഉള്ളതുകൊണ്ട് ഓണം പോലെ.
7 ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
8 ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
9 ഓണം കേറാമൂല.
10 ഓണം പോലെയാണോ തിരുവാതിര?
11 ഓണം മുഴക്കോലുപോലെ.
12 ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
13 ഓണം വരാനൊരു മൂലം വേണം.
14 ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
15 ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
16 ഓണത്തിനല്ലയൊ ഓണപ്പുടവ.
17 ഓണത്തേക്കാൾ വലിയ വാവില്ല.
18 ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
19 കാണം വിറ്റും ഓണമുണ്ണണം.
20 തിരുവോണം തിരുതകൃതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here