കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നു; കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി

കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മുക്കം കൊടിയത്തൂരില്‍ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വയനാട്ടിലേക്കുളള കെ എസ് ആര്‍ ടി സി സര്‍വ്വീസ് നിര്‍ത്തിവെച്ചു.

കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അവധിയാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് മഴയ്ക്ക് ശമനമുണ്ടായില്ല. ചാലിയാര്‍, കുറ്റിയാടി, പൂനൂര്‍ പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. ജില്ലയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 70 ദുരിതാശ്വാസക്യാമ്പുകളിലായി 1727 കുടുംബങ്ങളില്‍ നിന്നുള്ള 6509 പേര്‍ കഴിയുന്നു.

1500 ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി. മുക്കം കൊടിയത്തൂരില്‍ ഒരാള്‍ വെളളക്കെട്ടില്‍ വീണ് മരിച്ചു. കാരക്കുറ്റി സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്. ബാലുശ്ശേരി ഇയ്യാട് കഴിഞ്ഞ ദിവസം വെളളത്തില്‍ വീണ് കാണാതായ ഏഴ് വയസ്സുകാരനായുളള തിരച്ചില്‍ ഇന്നും തുടര്‍ന്നു.

ജില്ലയിലെ വിവിധയിടങ്ങളിലായി 13 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. ചെറുവണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി യോഗത്തിനെത്തിയത്.

ദേശീയപാതയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കെ എസ് ആര്‍ ടി സിയും സര്‍വ്വീസ് നടത്തിയില്ല. കൊടുവളളി നെല്ലാംങ്കണ്ടി, ഈങ്ങാപ്പുഴ എന്നിവിടങ്ങിലാണ് കൂടുതലായി വെളളം കയറിയത്.

കുറ്റിയാടി ചുരത്തിലെ ഒമ്പതാം വളവിലും അഞ്ചാം വളവിലും ഉരുള്‍പൊട്ടലുണ്ടായി, ചുരത്തില്‍ വിളളല്‍ വീണതിനാല്‍ ഇത് വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായ കണ്ണപ്പന്‍കുണ്ട് പാലത്തിലെ തടസ്സങ്ങള്‍ സൈന്യവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നീക്കി.

മണിക്കൂറുകള്‍ നീണ്ട പ്രയ്തനത്തിനൊടുവില്‍ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ഭിത്ത പൊളിച്ചുനീക്കിയത്. വെളളപ്പൊക്കമുണ്ടായ മുക്കത്തും, കുറ്റിയാടി ചുരത്തിലും കക്കയത്തും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News