പാലക്കാട് മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ആശ്രയ കേന്ദ്രമായി അപ്നാഘർ. ഇതര സംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് നിർമ്മിച്ച പാർപ്പിട സമുച്ചയമാണ് അപ്നാ ഘർ. വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ആവുന്നത് വരെ ഇവിടെ താമസിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു
സ്ക്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് കൂടുതൽ ദിവസം നടത്താനാവില്ലെന്ന സാഹചര്യത്തിലാണ് വീടുകൾ പൂർണമായി തകർന്നവരെ കഞ്ചിക്കോട്ടെ അപ്ന ഘറിലേ ക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം 610 പേരെയാണ് ക്യാമ്പിൽ നിന്ന് കഞ്ചിക്കോട്ടേക്ക് മാറ്റിയത്.
പാലക്കാട് മോയൻസ് സ്ക്കൂൾ, എംഇഎസ് സ്ക്കൂൾ, കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരാണിവർ. സ്ഥിരമായ സൗകര്യം ഒരുങ്ങുന്നത് അപ് നാ ഘറിൽ ക്യാമ്പ് തുടരുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.
ഒരു മുറിയിൽ പത്തുപേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. പരമാവധി രണ്ട് കുടുംബങ്ങൾ ഒരു മുറിയിൽ എന്ന രീതിയിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.കഞ്ചിക്കോട്ടേക്ക് മാറ്റുന്നതിൽ ആദ്യം പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ അപ്നാ ഘറിലെ സൗകര്യങ്ങൾ മികച്ചതാണെന്ന് ക്യാമ്പിലെത്തിയവർ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് നിർമ്മിച്ച പാർപ്പിട സമുച്ചയം ആഗസ്റ്റ് 12 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും മഴക്കെടുതിയെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ നിർമിച്ചു നൽകുന്ന രാജ്യത്തെ ആദ്യ പാർപ്പിട സമുച്ചയമാണ് അപ്നാ ഘർ. ഇതിനു പുറമെ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലും വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക സൗകര്യം ഒരുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തുറന്ന 18 ക്യാമ്പുകൾപ്പെടെ ജില്ലയിൽ ആകെ 34 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2800 ഓളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here