
തിരുവനന്തപുരം ∙ സംസ്ഥാനം നേരിടുന്ന കനത്ത പ്രളയ ദുരിതത്തെ നേരിടാന്‍ എസ്ബിഎെ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
2.7 ലക്ഷം ജീവനക്കാരില്‍ നിന്നും ശേഖരിക്കുന്ന സംഭാവനയ്ക്ക് പുറമെയാണ് ഇത്. ഇൗ തുകയും എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേർത്ത് ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.
പ്രളയം കാരണം സംസ്ഥാനത്ത് പ്രവര്‍ത്തനം നിലച്ച എടിഎമുകളും ബ്രാഞ്ചുകളും എത്രയും പെട്ടന്ന് തുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രളയ ദുരിതം കണക്കിലെടുത്ത് സംസ്ഥാനത്ത് പണമിടപാടുകള്‍ക്കും എസ്ബിഎെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നഷ്ടങ്ങളിൽ നിന്നു കരകയറുന്നതിനുള്ള വായ്പകൾക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഇൗടാക്കില്ല. നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാൽ പിഴത്തുകയും അടയ്ക്കേണ്ട.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി പണം സംഭാവന ചെയ്യുന്നതിന് സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കി.
ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, ചെക്ക് ബുക്ക്, എടിഎം കാര്‍ഡ് എന്നിവയ്ക്കും പ്രത്യേക സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ദുരിതബാധിതർ ശാഖയിൽ വിളിച്ച് പണം ആവശ്യപ്പെട്ടാൽ പോയിന്റ് ഒാഫ് സെയിൽ മെഷീൻ വീട്ടിലെത്തിക്കും. 2000 രൂപ വരെ ഇങ്ങനെ പിൻവലിക്കാം.
പേഴ്സണല്‍ ലോണിന് ആവശ്യപ്പെട്ടാല്‍ അര്‍ഹരായവര്‍ക്ക് വളരെ പെട്ടന്ന് ലഭ്യമാക്കും. തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടവര്‍ക്ക് ഫോട്ടോ മാത്രം നല്‍കി അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും സൗക്യമൊരുക്കും.
ദുരിത ബാധിതരായ ആരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ഇൗടാക്കില്ല. ഇൗടാക്കിയാൽ തിരികെ നൽകും.
ദുരിത ബാധിതനാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കത്തു നൽകിയാൽ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here