വടകര താലൂക്കിലെ 200 ലധികം സ്വകാര്യ ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും സമാഹരിച്ചത്.
കോഴിക്കോട് ജില്ലയിലെ മുക്കം റൂട്ടിലും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനായി സ്വകാര്യ ബസ്സുകൾ സർവീസ് നടത്തി.
വടകര സ്റ്റാൻറിൽ നിന്ന് ബസ്സ് പുറപ്പെടുമ്പോൾ തന്നെ യാത്രക്കാരോട് കണ്ടക്ടറുടെ അഭ്യർത്ഥന. ടിക്കറ്റ് കാശിൻറെ ബാക്കി വാങ്ങാതെ യാത്രക്കാർ. 200 സ്വകാര്യ ബസ്സുകളാണ് വടകര താലൂക്കിൽ ഇത്തരത്തിൽ സർവീസ് നടത്തിയത്.
കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി അടക്കമുള്ള പ്രധാന റൂട്ടിലോടുന്ന ബസ്സുടമകളെല്ലാം ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബസ് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്.കെ.കെ.ഗോപാലൻ നമ്പ്യാർ പറഞ്ഞു.
സഹായ യാത്രയുടെ ഉദ്ഘാടനം വടകര RTO വി.പി മധൂ സൂദനൻ ഫ്ലാഗ് ഓഫ് ചെയ്തു
സ്റ്റാൻറുകളിൽ ജോലി ചെയ്യുന്ന ബസ് പാസഞ്ചേഴ്സ് ഗൈഡുമാരും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിക്കായി മാറ്റി വെച്ചു.
പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ ലോകം കേരളത്തിനൊപ്പം നിൽക്കുമ്പോൾ തങ്ങളാൽ കഴിയുന്നത് ചെയ്യുകയാണ് ജനങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here