ദുരിതാശ്വാസ ക്യാമ്പ് വിവാഹ വേദിയായി; സിബിനയും സുബീഷും പുതുജീവിതത്തിലേക്ക്

കൊച്ചി: കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പ് വിവാഹ വേദിയായി മാറി. ആലങ്ങാട് സ്വദേശി സിബിനയും ഏഴീക്കര സ്വദേശി സുബീഷുമാണ് തത്തപ്പിള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് വിവാഹിതരായത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു സിബിനയുടെ കുടുംബം. ആ ക്യാമ്പിലും വെള്ളമെത്തിയതോടെ തത്തപ്പിള്ളിയിലെ ഗോഡൗണില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് സിബിനയുടെ കുടുംബം എത്തി.

നിശ്ചയിച്ച തിയ്യതിയില്‍ സിബിനയുടെ വിവാഹം എങ്ങനെ നടത്തുമെന്ന ദുഃഖത്തില്‍ കഴിയുകയായിരുന്നു ഇവരുടെ കുടുംബം. പെണ്‍കുട്ടി ഉള്‍പ്പടെയുള്ളവരുടെ വിഷമം തിരിച്ചറിഞ്ഞ മന്നം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുബീഷിന്റെ വീട്ടുകാരുമായി സംസാരിച്ച് നിശ്ചയിച്ച ദിവസം തന്നെ ക്യാമ്പില്‍ വെച്ച് വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

ക്യാമ്പംഗങ്ങളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ വിവാഹിതരായതിന്റെ സന്തോഷത്തിലാണ് വധൂവരന്‍മാര്‍.

കൊങ്ങോര്‍പ്പിളളി കുറ്റിക്കുളങ്ങര ക്ഷേത്രത്തില്‍ വെച്ച് താലികെട്ടിയ ശേഷം തത്തപ്പിള്ളി ക്യാമ്പില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തിനായി സദ്യ ഒരുക്കിയതെല്ലാം ക്യാമ്പിലുള്ളവര്‍ത്തന്നെയായിരുന്നു.

അങ്ങനെ ക്യാമ്പംഗങ്ങളും പരസ്പരം ബന്ധുക്കളാവുന്ന അപൂര്‍വ്വ കാഴ്ചക്കാണ് തത്തപ്പിള്ളി ക്യാമ്പ് സാക്ഷ്യം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel