മുംബൈ : പ്രളയം പടിയിറങ്ങിയ കേരളം അതിജീവനത്തിന്റെയും പുനരുദ്ധാരണത്തിന്റെയും പാതയിലാണ്.
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നഗരത്തിലെ മലയാളികളുടെ ആശങ്കയിലും ആകുലതയിലും പങ്കു ചേർന്ന് ഒരു നാടിനെ വീണ്ടെടുക്കുന്നതിനായുള്ള പ്രയത്നത്തിൽ ഇതര ഭാഷക്കാരും ഒപ്പത്തിനൊപ്പം കൈകോർത്തു നിന്നത് ജീവിക്കുന്ന ചുറ്റുപാടിനോട് മലയാളികൾ പുലർത്തി വരുന്ന പ്രതിബദ്ധതയുടെയും സ്നേഹത്തിന്റെയും കരുതലാണ്.
നഗരത്തിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, സമാജങ്ങൾ, ബോളിവുഡ് എന്ന് വേണ്ട സമസ്ത മേഖലകളിൽ നിന്നാണ് ദൈവത്തിന്റെ സ്വന്തം നാടിന് നേരിട്ട വിപത്തിനെ നേരിടുവാൻ സഹായഹസ്തങ്ങൾ നീണ്ടത്.
അപ്രതീക്ഷിതമായ ദുരന്തത്തിൽ നിന്നും കേരളക്കരയെ വീണ്ടെടുക്കുന്നതിനും നാടിന്റെ പുനർ നിർമ്മാണത്തിനും വേണ്ടി കൈകോർക്കുകയാണ് മുംബൈ മലയാളികൾ.
വാഷി കേരളാ ഹൌസിൽ ലോക കേരള സഭ പ്രതിനിധികൾ വിളിച്ചു ചേർത്ത യോഗം പ്രധാനമായും ചർച്ച ചെയ്തതയും ഒറ്റകെട്ടായി നിന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ്.
യോഗത്തിലുയർന്ന പൊതുവികാരത്തെ മാനിച്ചു ഓണദിനത്തിൽ *#MumbaiStandsWithKerala* എന്ന ബാനറിനു കീഴെ നഗരത്തിന്റെ പൊതുവിടങ്ങളിലിറങ്ങി പരമാവുധി സഹായങ്ങൾ സ്വരൂപിക്കുവാൻ തീരുമാനിച്ചു.
ഒരു സംഘടനയുടെയും ബാനറുകൾ ഉപയോഗിക്കാതെ ജന്മനാടിനായി നിലകൊള്ളുന്ന മലയാളിയായി ഈ ഉദ്യമത്തോട് കൈകോർക്കുവാൻ നഗരത്തിലെ എല്ലാ മലയാളികളോടും യോഗം അഭ്യർത്ഥിച്ചു.
ഇതിന്റെ ഏകോപനത്തിനായി പ്രാദേശികാടിസ്ഥാനത്തിൽ ഇതര സംഘടനകളുടെ സഹകരണത്തോടെ കർമ്മ പരിപാടികൾ പ്രവർത്തികമാക്കുവാനുള്ള നിർദ്ദേശങ്ങളും യോഗം മുന്നോട്ട് വച്ചു. *#MumbaiStandsWithKerala* എന്ന ബാനറിനു പിറകിൽ ഐക്യത്തോടെ നിൽക്കാൻ തയ്യാറുള്ള എല്ലാഭാഷക്കാരെയും കൂടെ നിർത്തി വേണം ഉദ്യമത്തെ വിജയിപ്പിക്കുവാനെന്നും യോഗത്തിൽ തീരുമാനമുണ്ടായി.
ദുരിതാശ്വാസ പ്രവർത്തകരും, നഗരത്തിലെ വിവിധ സംഘടനാ പ്രതിനിധികളുമടക്കം നിരവധി പേർ നിർദ്ദേശങ്ങളും ആശയങ്ങളും പങ്കു വച്ചു. കൂടുതൽ വിവരങ്ങൾക്ക് Ph:+919833074099
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here