ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഢാലോചന; നിര്‍ദേശം ലഭിച്ചത് കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകരെയും അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തല്‍. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പിന്റുവിനാണ് കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ നിര്‍ദ്ദേശം ലഭിച്ചത്.

കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരേയും അനുനയിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇവരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയത്.

കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പിന്റുവിനാണ് കന്യാസ്ത്രീകളെ അപായപ്പെടുത്താന്‍ പെരുമ്പാവൂര്‍ കൂടാലപ്പാട് സ്വദേശിയായ തോമസ് ചിറ്റുപറമ്പില്‍ നിര്‍ദേശം നല്‍കിയത്.

പിന്റുവിനെ നിരന്തരം ഫോണില്‍ വിളിച്ച തോമസ്, കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കണമെന്നും വാഹനത്തിന് കേടുപാട് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജലന്ധര്‍ ബിഷപ്പിന്റെ വലംകയ്യും രൂപതയുടെ നിര്‍മ്മാണ കമ്പനിയുടെ ചുമതലക്കാരനായ വൈദികന്റെ സഹോദരനുമാണ് തോമസ് ചിറ്റുപറമ്പില്‍.

മുന്‍പ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വീട്ടില്‍ കയറി ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭീഷണിയുടെ ശബ്ദരേഖയും മാധ്യമങ്ങളിലുടെ പുറത്തുവന്നിരുന്നു.

ആദ്യമൊക്കെ ഇയാള്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ തോമസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെയാണ് ചൊവ്വാഴ്ച രാവിലെ ഇടവകയില്‍ നടക്കുന്ന ധ്യാനത്തിന് പോകാനിറങ്ങിയ കന്യാസ്ത്രീകളോട് പിന്റു ഇക്കാര്യം തുറന്നുപറഞ്ഞത്.

തോമസിനെ ഭയമാണെന്നും ഇനി ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ലെന്നും പിന്റു അറിയിച്ചതായാണ് വിവരം.

പിന്റു നല്‍കിയ വിവരം കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തി വൈകിട്ട് പരാതി നല്‍കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News