കള്ളപണം പിടിക്കാനെന്ന പേരില്‍ അസാധുവാക്കിയ നോട്ടുകളെല്ലാം തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ട്.
99.3 ശതമാനം നോട്ടുകളാണ് തിരിച്ചെത്തിയത്.90 ശതമാനം നോട്ടുകള്‍ മാത്രമേ തിരിച്ചെത്തുകയുള്ളുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒന്നര വര്‍ഷത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് അസാധു നോട്ടുകളെല്ലാം എണ്ണി തീര്‍ത്തുവെന്ന് സമ്മതിച്ചു.
കള്ളപണം പിടിക്കാനെന്ന പേരില്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി.
15.41 ലക്ഷം കോടി രൂപ മൂല്യമുള്ള അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് നവംബര്‍ എട്ടിന് രാത്രി പ്രഖ്യാപനത്തിലൂടെ നരേന്ദ്രമോദി അസാധുവാക്കിയത്.
ഇതില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരികെ എത്തി.അതായത് തിരിച്ചെത്താനുള്ളത് പതിനായിരം കോടി രൂപ മാത്രം.
എന്നാല്‍ നോട്ട് മാറ്റി പുതിയത് അച്ചടിച്ച് വിതരണം ചെയ്യാനായി മാത്രം എണ്ണായിരം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിച്ചു.
ഫലത്തില്‍ കള്ളപണം പിടിക്കാനെന്ന് പേരില്‍ നടത്തിയ നോട്ട് മാറ്റം കേന്ദ്ര ഖജനവിന് വെറുതെ നഷ്ടങ്ങള്‍ മാത്രം വരുത്തി വച്ചു.
ഏകദേശം നാല് ലക്ഷത്തിന്റെ കളപണമെങ്കിലും പിടികൂടാനാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതീക്ഷ.
അത് കൊണ്ട് തന്നെ 93 ശതമാനം നോട്ട് മാത്രമേ തിരിച്ചെത്തുകയുള്ളുവെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
തിരികെ എത്താനുള്ള പതിനായിരം കോടിയില്‍ തൊള്ളായിരം കോടി രൂപയോളം നേപ്പാളിലേയും ഭൂട്ടാനിലേയും വിവിധ ബാങ്കുകളില്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
നിയപരമായി ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്ന ഈ രാജ്യങ്ങളാണ് വെട്ടിലായത്. എണ്ണി തിട്ടപ്പെടുത്തിയ രൂപയുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് എതിരാകുമെന്നതിനാല്‍ അവ പുറത്ത് വിടാന്‍ നേരത്തെ റിസര്‍വ് ബാങ്ക് തയ്യാറാകാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെയാണ് പണം എണ്ണി തിട്ടപ്പെടുത്തിയ വിവരം റിസര്‍വ്വ് ബാങ്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here