‘പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരാന്‍ സമ്മതിക്കരുത്’; മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ്

കേരളം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കടന്നു പോവുകയാണ്. ലോകത്തിന് തന്നെ മാതൃകയായി സര്‍ക്കാരും ജനങ്ങളും മറുനാടന്‍ മലയാളികളും ഒറ്റക്കെട്ടായി അതിനെ നേരിടുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം പണം എത്തുന്നു. ഒരു മാസത്തെ ശമ്പളം നല്കിയിട്ടാണെങ്കിലും ഈ ദുരന്തത്തില്‍ നിന്നും അതിജീവിക്കുമെന്ന് ഏറെ മലയാളികള്‍ തീരുമാനിക്കുന്നു.

ഈ കാലത്തും ഇത് വ്യക്തിപരമായി പണം സമ്പാദിക്കാനുള്ള അവസരമായി കാണുന്നവര്‍ ഉണ്ടാകാം. ആദ്യ ദിവസങ്ങളില്‍ കുപ്പിവെള്ളത്തിന്റെ വില പോലും കൂട്ടിയ കച്ചവടക്കാര്‍ ഉണ്ടായിരുന്നല്ലോ. പക്ഷെ ഇനിയത് കൂടുതല്‍ ആകാന്‍ പോവുകയാണ്.

കമ്പിയും സിമന്റും ഉള്‍പ്പടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ തൊട്ട് ടി വിക്കും ഫ്രിഡ്ജിനും മേശക്കും കിടക്കക്കും വരെ വില കൂടും.

ഇതിന് ഒരു ന്യായയീകരണവും ഇല്ല. ഈ വസ്തുക്കള്‍ ഒന്നും കേരളത്തിലല്ല ഉണ്ടാക്കുന്നത്. അതിനാല്‍ അവയുടെ പ്രൊഡക്ഷന്‍ കപ്പാസിറ്റിയില്‍ ഒരു കുറവുമില്ല. കേരളത്തില്‍ പ്രാദേശികമായുണ്ടാകുന്ന ഡിമാന്‍ഡ് വര്‍ദ്ധന മൊത്തം ഇന്ത്യയില്‍ വ്യാപാരം നടത്തുന്ന സ്റ്റീല്‍ കിടക്ക തുടങ്ങിയ വ്യവസായങ്ങളെ ബാധിക്കേണ്ടതല്ല.

പക്ഷെ ഈ അവസരം മുതലെടുത്ത് കച്ചവടക്കാര്‍ വില കൂട്ടും. അത് നമ്മുടെ കച്ചവടക്കാരാണോ, കേരളത്തിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്നവരാണോ എന്ന് പറയാന്‍ പറ്റില്ല.

രണ്ടാണെങ്കിലും അത് പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന തരത്തിലുള്ള സമൂഹ ദ്രോഹമാണ്. മലയാളികള്‍ ബുദ്ധിമുട്ടുന്ന ഈ സമയം നോക്കി എല്ലാ ജോലികളുടേയും ദിവസക്കൂലി കൂട്ടുന്നതും ഇത്തരം പ്രവൃത്തിയാണ്.

കെട്ടിട നാശങ്ങളുടെ കാര്യത്തില്‍ ചൈനയിലെ ഭൂകമ്പം കേരളത്തിലെ ഈ ദുരന്ത കാലത്തേതിനേക്കാള്‍ നൂറു മടങ്ങ് വലുതായിരുന്നു. അവിടെയും നിര്‍മ്മാണ വസ്തുക്കളുടെ വില കൂട്ടാന്‍ കച്ചവടക്കാര്‍ ശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഒരു പണി ചെയ്തു.

ഓരോ ഗ്രാമത്തിലും ഇഷ്ടികയും സിമന്റും മൊത്തമായി കൊണ്ട് വന്ന് സ്റ്റോര്‍ ചെയ്തതോടെ വസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്ന് ആളുകള്‍ക്കും കച്ചവടക്കാര്‍ക്കും മനസ്സിലായി. അതോടെ വില നിയന്ത്രണത്തിലായി.

കേരളത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കോ നിര്‍മ്മാണ വസ്തുക്കള്‍ക്കോ വില കൂടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം.

ഒരു മാസം മുന്‍പത്തെ വിലയും ഇപ്പോഴത്തെ വിലയും നോക്കി, വ്യാപകമായി വില കൂടുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം. വേണ്ടിവന്നാല്‍ കമ്പിയും സിമന്റും മാവേലി സ്റ്റോര്‍ വഴി വില്‍ക്കുമെന്ന് പ്രഖ്യാപിക്കാം.

കേരളത്തിലെ പുനര്‍നിര്‍മ്മാണം ആരംഭിച്ചിട്ട് കൂടിയില്ല. മൊത്തം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഒരു ഭാഗം മാത്രമാണ് പുനര്‍ നിര്‍മ്മാണം.

എന്നിട്ടും വില കൂടുന്നത് കേരളത്തില്‍ മൊത്തമാണ്. മലയാളികള്‍ മുണ്ടും സാരിയും മുറുക്കിയുടുത്ത് പുനര്‍ നിര്‍മ്മിക്കാന്‍ അയ്യായിരം കോടി ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ സിമന്റിന്റെയും പച്ചക്കറിയുടെയും വില കൂട്ടി ആറായിരം കോടി കേരളത്തില്‍ നിന്നും അടിച്ചു മാറ്റാന്‍ നമ്മള്‍ സമ്മതിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here