ദുരന്തമുഖത്തുനിന്നുകൊണ്ട് കേരളം രാജ്യത്തിനു മാതൃക കാണിക്കുന്നു – പ്രകാശ് കാരാട്ട് എ‍ഴുതുന്നു

കേരളത്തിലുണ്ടായ മഹാപ്രളയം രാജ്യത്തിലെ ജനങ്ങളുടെയാകെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഈ ദുരന്തം ജനങ്ങളിൽ പൊതുവെ സഹതാപമുണർത്തുകയും ദുരന്തത്തിൽപെട്ട ജനങ്ങളെ സഹായിക്കുന്നതിനുള്ള ത്വര പ്രകടമാകുകയുംചെയ്തു.

നേരത്തേ മറ്റു പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പ്രകൃതിദുരന്തമുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു അനുഭവം.

എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ വെറും സഹതാപപ്രകടനത്തിൽ അത് ഒതുങ്ങിയില്ല. പ്രശംസയും അത്ഭുതവും പ്രകടിപ്പിക്കപ്പെട്ടു. ജനങ്ങൾതമ്മിലുള്ള വർധിച്ച ഐക്യവും രൂപംകൊണ്ടു.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും നടത്തിയ രീതിയോട് നല്ല മതിപ്പാണ് പൊതുവെ പ്രകടിപ്പിക്കപ്പെട്ടത്.

ടെലിവിഷൻ ചാനലുകളിൽകൂടി അവർ കണ്ടത് ഏകോപനത്തോടെ വിശ്രമരഹിതമായി പ്രവർത്തിക്കുന്ന സൈനികരെയും എൻഡിആർഎഫ് സംഘങ്ങളെയും പഞ്ചായത്ത് ഉദ്യോഗസ്ഥർവരെയുള്ള സിവിൽ ഭരണശ്രേണികളിലെ ഉദ്യോഗസ്ഥരെയുമാണ്.

ശാന്തനായിരിക്കുമ്പോഴും നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അവർ കണ്ടു.

പലർക്കും ഇത്രയും മാനങ്ങളുള്ള ദുരന്തമുഖത്ത് ഇത്രയും കാര്യക്ഷമമായ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജനങ്ങളെ യഥാർഥത്തിൽ കണ്ണുതുറപ്പിച്ചത് ദുരന്തത്തെ നേരിടാൻ കേരളത്തിലെ ജനങ്ങൾ ഏകാംഗസസേനയെ പോലെ ഉയർന്ന് പ്രവർത്തിച്ചതാണ്.

ദുരന്തവേളയിൽ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു ഇരയെയും അവർക്ക് കാണാനായില്ല.

ഇത്തരം സംഭവങ്ങളിൽ ദുരന്തബാധിതർ നിസ്സഹായരും അതിദുഃഖിതരുമായാണ് കാണപ്പെടാറ്.

എന്നാൽ, കേരളത്തിൽ അവർ കണ്ടത് ‘ഇര’കളെയല്ല, പൂർവസ്ഥിതിയിലേക്ക് തിരിച്ചുപോകാൻ നിശ്ചയദാഢ്യവും മനക്കരുത്തും അസാമാന്യമാംവണ്ണം പ്രദർശിപ്പിച്ച വ്യക്തികളെയാണ‌്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒരു ആർമി ഓഫീസർ പറഞ്ഞത് ‘ഇരകളെയാണ് ഞങ്ങൾ തേടിയത്. പക്ഷേ കണ്ടത് ഹീറോകളെയാണ്’ എന്നാണ്.

നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ലക്ഷക്കണക്കിന് ജനങ്ങൾ സ്വമേധയാ സഹായത്തിനായി മുന്നോട്ടുവന്നതാണ്.

അവരുടെ കഴിവും തൊഴിൽ ശക്തിയും രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകാനും അവർ തയ്യാറായി. ഇതുവഴി രക്ഷാദുരിതാശ്വാസ പ്രവർത്തനം തീർത്തും കൂട്ടായ ജനകീയസംരംഭമായിമാറി.

മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് ഏവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

ആരുടെയും പ്രേരണയില്ലാതെ സ്വമേധയാ സന്നദ്ധപ്രവർത്തനത്തിന് ജനങ്ങൾ ഇറങ്ങിയത് ഏതെങ്കിലും ഒരു രാഷ്ട്രീയസംഘടനയുടെയോ മതസംഘടനയുടെയോ സമുദായസംഘടനയുടെയോ സ്വാധീനത്തിന്റെ ഫലമായിരുന്നില്ല.

എല്ലാവരും അതിൽ ഭാഗഭാക്കായി. സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അളവ് രാജ്യത്തെ മറ്റിടങ്ങളിലുള്ളവർക്ക് അനുകരണനീയമായിരുന്നു.

കേരളത്തിലെ സാമൂഹ്യ പൊതുജീവിതത്തിൽ മതനിരപേക്ഷത ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും എല്ലാ മതത്തിലും ജാതിയിലും വിഭാഗത്തിലുംപെട്ടവർ ഒന്നിച്ച് ജീവിക്കുകയും പരസ്പരം സഹകരിക്കുകയും പ്രശ്‌നങ്ങൾ പങ്കുവയ‌്ക്കുകയും ചെയ്തു.

ചർച്ചുകളായാലും പള്ളികളായാലും ക്ഷേത്രങ്ങളായാലും എല്ലാവർക്കുംമുമ്പിൽ വാതിൽ തുറന്നിട്ടു.

ജനങ്ങൾ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ കണ്ടത് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്നതാണ്.

സംസ്ഥാന സർക്കാരാകട്ടെ പുനർനിർമാണ ഘട്ടത്തിലേക്കുള്ള ആസൂത്രണം നടത്തിവരികയാണ്. അതിലും പൊതുജനങ്ങളുടെ വർധിച്ച പങ്കാളിത്തം ഉണ്ടാകും.

ഇതെല്ലാംതന്നെ ജാതിമതവിഭാഗീയ പരിഗണനകൾക്ക് അതീതമായി ദശാബ്ദങ്ങളായുള്ള പൊതുപ്രവർത്തനങ്ങളുടെയും സംയുക്ത പ്രസ്ഥാനങ്ങളുടെയും ഫലമാണെന്ന് കാണാം.

ഇതിന്റെഫലമായി രൂപംകൊണ്ട മലയാളിയുടെ സാമൂഹ്യ അവബോധമാണ് ഇപ്പോഴുണ്ടായ ദുരന്തവേളയിലുള്ള യോജിപ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും അടിസ്ഥാനം.

ജനങ്ങളുടെ ഈ ആവേശവും കേരളത്തിൽ അവർ പ്രവർത്തിച്ച രീതിയും എല്ലാ ഇന്ത്യക്കാർക്കും എത്തിപ്പിടിക്കേണ്ട ലക്ഷ്യമാണ്.

ഇതേ വികാരമാണ് ദുരിതബാധിതരെ സഹായിക്കാനായി പണവും വസ്തുക്കളും ലഭിക്കുന്നതിന് പിന്നിലുമുള്ളതെന്ന കാര്യത്തിലും സംശയമില്ല. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായങ്ങൾ പ്രവഹിക്കുകയാണിപ്പോൾ.

പൗരസമൂഹത്തിന്റെ പ്രവർത്തനങ്ങളുടെയും ജനകീയ ഐക്യത്തിന്റെയും ഒപ്പം സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയുംകൂടി ചേർന്നപ്പോഴാണ് ഇത് സാധ്യമായത്.

എന്നാൽ, കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ പൊതുസമീപനത്തിൽനിന്ന‌് ലോകമെങ്ങുമുള്ള മലയാളികൾക്ക് അപസ്വരമായി തോന്നുന്നത് ഹിന്ദുത്വശക്തികളും സംഘപരിവാറും ഈ ദുരന്തത്തോട് പ്രതികരിച്ച രീതിയാണ്.

ആർഎസ്എസ് ബുദ്ധിജീവിയായ എസ് ഗുരുമൂർത്തിയുടെ ആരോപണം വെള്ളപ്പൊക്കത്തിന് കാരണം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിനാലാണെന്നാണ്.

മറ്റൊരു വലതുപക്ഷ ഹിന്ദുത്വ എഴുത്തുകാരനായ രാജീവ് മൽഹോത്രയുടെ ആഹ്വാനമാകട്ടെ, ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും വിദേശത്തുനിന്നും ആവശ്യത്തിന് സഹായം ലഭിക്കുമെന്നതിനാൽ ഹിന്ദുക്കൾക്ക് മാത്രമേ സഹായം നൽകാവൂ എന്നാണ‌്.

സാമൂഹ്യമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകരുതെന്ന വിദ്വേഷ പ്രചാരണവും നടക്കുന്നു. ആർഎസ‌്എസ് ബിജെപി ട്രോളുകൾ നിറയെ തരംതാണ വർഗീയപ്രചാരണമായിരുന്നു.

ഇത്തരം വിഭാഗീയവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ വീക്ഷണങ്ങൾക്ക് സ്വീകാര്യത കിട്ടുമെന്നാണ് അവർ കരുതുന്നതെങ്കിൽ കനത്ത തിരിച്ചടിയായിരിക്കും ഫലം.

അവർ പുറത്തുവിടുന്ന വർഗീയവിഷത്തെ അവജ്ഞയോടെ മലയാളികൾ തള്ളിക്കളയും. തങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രകടവും പരുക്കനുമായ ശ്രമങ്ങളിൽ മലയാളികൾ രോഷാകുലരുമാണ്.

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ സിംഹഭാഗവും ചെയ്യുന്നത് ആർഎസ്എസ്സേവാഭാരതി പ്രവർത്തകരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തെ ജനങ്ങൾ പരിഹസിച്ചുതള്ളുകയുമാണ്.

ആർഎസ്എസിന്റെ തത്വശാസ്ത്രം കേരളത്തിന്റെ സംസ്‌കാരത്തിനും ചിന്താഗതിക്കും എത്രമാത്രം അന്യമാണെന്ന അറിവാണ് ഇതുവഴി കേരളത്തിലെ ജനങ്ങൾക്ക് തൽക്ഷണം ബോധ്യപ്പെട്ടത്‌.

ഹിന്ദുത്വ വർഗീയശക്തികളുടെ ഹാനികരമായ ഈ കാഴ്ചപ്പാടിനെ തുറന്നുകാണിക്കാനായത് എല്ലാ വർഗീയവിരുദ്ധ പ്രചാരണത്തെക്കാളും മതനിരപേക്ഷത സംബന്ധിച്ച പാഠത്തേക്കാളും വലിയ പാഠമായിരുന്നു.

കേരളീയ സമൂഹത്തിൽ രൂഢമൂലമായ പുരോഗമന, മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും അറപ്പുളവാക്കുന്നതുമായ ഭിന്നിപ്പിന്റെ തത്വശാസ്ത്രത്തെ തുറന്നുകാണിക്കുക മാത്രമല്ല, അതിനെ ഒറ്റയടിക്ക് കേരളീയർ തള്ളിക്കളയുകയുംചെയ്തു.

അതേസമയംതന്നെ ദേശീയനിലവാരത്തിൽ ഇന്ത്യയെക്കുറിച്ചുള്ള രണ്ട് ധാരണകൾ ശക്തമായി മുന്നോട്ടുവയ‌്ക്കപ്പെടുകയുംചെയ്തു.

ഒന്നാമത്തേത് കേരളം മുന്നോട്ടുവയ‌്ക്കുന്ന കൂട്ടായ്മയുടെയും യോജിപ്പിന്റെയും മതനിരപേക്ഷ ഐക്യത്തിന്റേതുമായ ധാരണയാണ്.

മറ്റേതാകട്ടെ ഹിന്ദുത്വത്തിന്റെ ലക്ഷ്യമായ വിദ്വേഷഭരിതവും സ്പർധ നിറഞ്ഞതുമായ സമൂഹത്തിന്റേതാണ്.

കേരളത്തിന് പുറത്തുള്ള നിരവധിപേർക്ക് സ്വാഭാവികമായും ശരിയായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കേരളം സഹായിച്ചുവെന്ന് സാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News