കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഴുവൻ മരുന്നുകളും നൽകാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറെന്ന് ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ

മുംബൈ : കേരളത്തിൽ കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കെല്ലാം ആവശ്യമായ മരുന്നുകൾ മൊത്തമായി നൽകി സഹായിക്കുവാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഗിരീഷ് മഹാജൻ പ്രഖ്യാപിച്ചു.

പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും നൂറു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 30 ടൺ ആഹാര സാധനങ്ങളുമായി കേരളത്തിലെത്തിയിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. പത്തനംതിട്ട, എറണാകൂളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് സേവനമനുഷ്ടിച്ച്‌ കൊണ്ടിരിക്കുന്നത്. കേരളത്തെ സഹായിക്കാന്‍ സന്തോഷമാണുള്ളതെന്നും ആവശ്യപ്പെട്ടാല്‍ 500 ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് വരാന്‍ തയാറായി നിൽക്കുകയാണെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു

തുടർന്നാണ് ദുരിതബാധിതർക്കാവശ്യമായ മരുന്നുകൾ മൊത്തമായി നൽകി സഹായിക്കാനും തയ്യാറാണെന്നു മന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച മന്ത്രിയെ മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു പ്രഖ്യാപനം.

ഇന്ത്യൻ പേർസണൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ മുൻ പ്രസിഡണ്ടും ഇൻഡോ അറബ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ വി എസ് അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് സംഘം മന്ത്രിയുടെ വസതിയിലെത്തി മുംബൈ മലയാളികളുടെ പേരിൽ കേരളത്തിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തത്.

കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസപരമായി മുൻനിരയിൽ നിൽക്കുന്നവരാണെന്നും കേരള ജനതയുടെ നിസ്സീമമായ സഹായ സഹകരണ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്ര സർക്കാർ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രത്യേകമായി ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അത് വഴി നല്ലൊരു തുക സമാഹരിച്ചു നൽകുവാനാകുമെന്നും ഗിരീഷ് മഹാജൻ പ്രത്യാശ പ്രകടിപ്പിച്ചു.

തദവസരത്തിൽ ഇന്ത്യൻ പേർസണൽ സ്‌പോർട് പ്രൊമോഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ സുരേഷ്കുമാർ മധുസൂദനൻ, മുൻ ജനറൽ സെക്രട്ടറി ജോൺ തോമസ്, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം കെ നവാസ് , കൊടുങ്ങല്ലൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി സുനിൽകുമാർ അയ്യപ്പൻ, കെ ജി നിഖിൽ, വി എസ ശിഹാബുദ്ദീൻ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News