തൃശൂർ മറ്റത്തൂരിൽ 80 വയസ്സുള്ള സ്വന്തം ഭാര്യയെ അടിച്ചു കൊന്ന ശേഷം മൃതദേഹം പൂർണ്ണമായി കത്തിച്ച 91 കാരൻ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വെള്ളിക്കുളങ്ങര മുക്കാട്ടുക്കര കൊച്ചുത്രേസ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലാണ്.
വഴക്കിനിടയിൽ ഉണ്ടായ പ്രകോപനമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊച്ചുത്രേസ്യയെ നാല് ദിവസമായി കാണാൻ ഇല്ലായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്ന വിറക് പുരയിലാണ് പൂർണ്ണമായി കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ മുകളിലെ മുറിയിൽ വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഗോവണി പടിയുലൂടെ മൃതദേഹം താഴേക്ക് വലിച്ചു കൊണ്ട് വരികയും ശേഷം വീടിന് സമീപത്തെ വിറക് പുറയിലിൽ വെച്ച് കത്തിയ്ക്കുകയുമായിരുന്നു.
ഇവർ രണ്ട് പേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.ഇവർ തമ്മിൽ നിരന്തരം വഴക്കിടുന്നത് പതിവായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
ഇരുവർക്കും ഏഴ് മക്കളാണ്. ഇവരെല്ലാം സ്വന്തം വീടുകളിലാണ് താമസം.അമ്മയെ കാണാൻ ഇല്ലെന്ന മക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടന്ന് വരികയായിരുന്നു. ശാരീരിക അവശതകൾ പ്രകടിപ്പിക്കുന്നതിനാൽ ചെറിയകുട്ടിയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here