പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് സി പി ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം ആവർത്തിക്കുന്ന സ്ഥലങ്ങളിൽ പുനരധിവാസം വേണമോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..മൂന്നാറിൽ കെട്ടിട നിർമ്മാണം പരിസ്ഥിക്ക് അനുസൃതമായ രീതിയിൽ ആകണമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നവകേരളമാണ് പുന:സൃഷ്ടിക്കേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അവിടെ തന്നെ വീട് നിര്‍മിച്ച് താമസിക്കാനാണ് ആഗ്രഹിക്കുക.
എന്നാല്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്ന സ്ഥലത്ത് ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പുനപരിശോധിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വീട് നഷ്ടപ്പെട്ടവെര ഇവിടങ്ങളില്‍ നിന്ന് മാറ്റി സുരക്ഷിതമായി പുനരധിവസിപ്പിക്കണം. അതിനായി ഭൂമി കണ്ടെത്തണമെന്നും കോടിയേരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി കേരളത്തില്‍ വാസയോഗ്യമായ സ്ഥലങ്ങള്‍, വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തുക. ശേഷം വാസയോഗ്യമായ സ്ഥലത്ത് മാത്രം അനുമതി കൊടുക്കുക. ഈ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി പഠനവും ചര്‍ച്ചയും വേണം.
ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണമാണ് സാധ്യമാക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മാണം സാധ്യമാക്കണം. നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്താന്‍ കഴിയുമോയെന്നും, പുതിയ നിര്‍മാണ പ്രക്രിയയിലേക്ക് മാറാന്‍ പറ്റുമോ എന്നും നോക്കണം.
കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ ആളുകളെ പുനരധിവസിപ്പിക്കണം. ഇവിടെ വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയുണ്ടാക്കി കൂടുതല്‍ ആളുകള്‍ക്ക് താമസയോഗ്യമാക്കണം.
പുനര്‍നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്കാണ്. തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ മറ്റ് സംവിധാനങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത പ്രധാന പ്രശ്‌നമായി ഉയര്‍ന്ന് വരും. ഈയൊരു സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ് നാം സാധ്യമാക്കേണ്ടത്.
പ്രളയാനന്തര കേരളം സൃഷ്ടിച്ചെടുക്കാന്‍ ആവശ്യമായ സമ്പത്ത് കണ്ടെത്തേണ്ടതുണ്ട്. പദ്ധതി വിഹിതത്തേക്കാള്‍ വലിയ നഷ്ടമാണ് സംസ്ഥാനം ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. കൂട്ടായ ഇടപെപെടലൂകള്‍ നടത്തി വ്യത്യസ്ത വഴികളിലൂടെ സമ്പത്ത് കണ്ടെത്താം.
കേരളത്തിനകത്ത് നിന്ന് മാത്രം പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ല അത്. മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റണം. സംസ്ഥാനത്തെ സഹായിക്കണെമെന്ന കൂട്ടായപരിശ്രമം ഉണ്ടാകാണം.
ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ കേന്ദ്രം കാണിച്ച ശുഷ്‌കാന്തി കേരളത്തോടും കാണിക്കണം. കേന്ദ്ര സര്‍ക്കാരിനെ ഉള്‍പ്പെടുത്തി വിദേശ സഹായം ലഭ്യമാക്കണം. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം. ലോക കേരള സഭയുടെ സഹായത്തോടെ മറ്റ് പല രാജ്യത്തുള്ളവരുടെ സഹായം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ സഹായവും ലഭ്യമാക്കണം.
പ്രാദേശികമായി ഫണ്ട് ലഭ്യമാക്കുന്നതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. സിപിഐ എം 25 കോടിയിലധികം രൂപ സംഭരിച്ചു. ഇനിയും പ്രാദേശികമായി സംഭരിക്കുന്നതും അയച്ചു കൊടുക്കും. നമ്മുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആന്തരിക വിഭവ സമാഹരണം ശക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
എല്ലാം മലയാളികളും ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാവും.പുനരധിവാസത്തിനുള്ള സമ്പത്ത് കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും; കോടിയേരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here