ബലാത്സംഗക്കേസിൽ ജലന്തർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. പഞ്ചാബ് പോലീസ് വഴി നോട്ടീസ് നൽകി ബിഷപ്പിനോട് കേരളത്തിലെത്താൻ ആവശ്യപ്പെടും. രണ്ടാംഘട്ട ചോദ്യംചെയ്യലിൽ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുക.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ബിഷപ്പ്ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ എത്താനാകും നിർദ്ദേശം നൽകുക. പഞ്ചാബ് പോലീസ് വഴിയാണ് നോട്ടീസ് കൈമാറുക. ബിഷപ്പ് ഹാജരായാൽ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്ക് കടന്നേക്കും. ആദ്യം ബലാൽസംഗം നടന്ന തീയതി കൂടാതെ, കേസിന് ബലം നൽകുന്ന പല കാര്യങ്ങളും ബിഷന്റെ മൊഴിയിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം വിലയിരുത്തി.
ബിഷപ്പിന്റെ മൊഴി വീഡിയോയിൽ പകർത്തിയിരുന്നു. ഇതുപയോഗിച്ച് രണ്ടാംഘട്ടത്തിലെ മൊഴിയെടുപ്പിലൂടെ അറസ്റ്റിലേക്ക് വരെ എത്താവുന്ന നിലയിൽ കാര്യങ്ങൾ എത്തിക്കാമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.
മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി കന്യാസ്ത്രീക്ക് ഒപ്പമുള്ളവരുടെ മൊഴി ഇന്നു വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here