ബിജെപി സംസ്ഥാന പ്രസിഡണ്ടിനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ അപമാനിക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമം

ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെയെന്ന് മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു.

കാനഡയിലെ മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്‌നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്നു തൂത്തുക്കുടിയിലേക്കുള്ള വിമാനത്തിലാണു സംഭവം.

വിമാനത്തില്‍ തമിഴിസൈയ്ക്കു തൊട്ടു പിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കി. ഇതിനെച്ചൊല്ലി തമിഴിസൈയും സോഫിയയും വിമാനത്തിനകത്ത് ചൂടേറിയ വാഗ്വാദം നടന്നു.

വിമാനത്തില്‍ നിന്നിറങ്ങി തമിഴിസൈ പോകാനൊരുങ്ങുന്നതിനിടെ, ‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’യെന്നു സോഫിയ മുദ്രാവാക്യം മുഴക്കി. പ്രകോപിതയായ തമിഴിസൈ പൊലീസിനു പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തില്‍ തമിഴിസൈയും കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സോഫിയയുമായി കൊമ്ബു കോര്‍ത്തു.

മാപ്പു പറയണമെന്ന തമിഴിസൈയുടെ ആവശ്യം സോഫിയ അംഗീകരിച്ചില്ല. അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ എഴുത്തുകാരി കൂടിയായ ലോയിസ് സോഫിയയെ അപമാനിച്ചെന്നും അതിനെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍ ആരോപിച്ചു.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്ബനിക്കെതിരായും ചെന്നൈസേലം എട്ടുവരിപ്പാതയെക്കെതിരായുമെല്ലാം ലോയിസ് സോഫിയ നിരന്തരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News