കാമുകനൊപ്പം ജീവിക്കാന്‍ അഭിരാമി സ്വന്തം കുഞ്ഞുങ്ങളെ കൊന്നത് അതിക്രൂരമായി; കൊലപാതകവും ഒളിച്ചോട്ടവും ആസൂത്രണം ചെയ്തത് കാമുകന്‍; മൊഴി പുറത്ത്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവതിയുടെ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്. മകനെ കൊലപ്പെടുത്താനുള്ള ആദ്യശ്രമം നടക്കാതെ വന്നപ്പോള്‍ അമിത അളവില്‍ ഗുളിക കൊടുത്ത് കൊല നടത്തുകയായിരുന്നു.

കുഞ്ഞുങ്ങളുടെ കൊലപാതകവും തുടര്‍ന്നുള്ള ഒളിച്ചോട്ടവും ആസൂത്രണം ചെയ്തത് അഭിരാമിയുടെ കാമുകന്‍ സുന്ദരമാണ്. കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവിനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ യുവതിയെയും കാമുകനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

അഭിരാമി പറയുന്നത് ഇങ്ങനെ:

ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് മക്കളായ 7വയസ്സുള്ള അജയ്, നാലുവയസ്സുള്ള കര്‍ണിക എന്നിവര്‍ക്കും ഭര്‍ത്താവിനും പാലില്‍ ഗുളിക കലക്കി നല്‍കി. രാവിലെയോടെ കര്‍ണിക മരിച്ചു. അജയ് അവശനിലയിലായി. എന്നാല്‍ മയക്കം ബാധിക്കാത്ത ഭര്‍ത്താവ് വിജയ്, കുട്ടികള്‍ ഉറങ്ങുകയാണെന്നു വിശ്വസിച്ച് ജോലിക്ക് പോയി.

ഭര്‍ത്താവ് പോയശേഷം മകന് ജീവനുണ്ടെന്ന് മനസ്സിലാക്കിയ അഭിരാമി വീണ്ടും ഉറക്കഗുളിക നല്‍കി കഴുത്തുഞെരിച്ചു കൊന്നു. വിവരം കാമുകനെ അറിയിച്ച അഭിരാമി തന്റെ ഇരുചക്രവാഹനത്തില്‍ കുണ്ട്രത്തൂരിലെ ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വിറ്റ് പണമാക്കി ബസ്സില്‍ തിരുവനന്തപുരത്തേക്ക് കടന്നു.

ജോലി കഴിഞ്ഞ് തിരികെയെത്തിയ വിജയ് മക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് കാമുകന്‍ സുന്ദരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ അഭിരാമി തിരുവനന്തപുരത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.

സുന്ദരത്തെ ഉപയോഗിച്ച് ഇവരെ നാഗര്‍കോവിലില്‍ എത്തിച്ചായിരുന്നു അറസ്റ്റ്. കാമുകനുമായി ജീവിക്കാന്‍ ഭര്‍ത്താവും മക്കളും തടസ്സമാകുമെന്ന് വ്യക്തമായതോടെയാണ് അവരെ കൊലചെയ്യാന്‍ തീരുമാനിച്ചത്.

8 വര്‍ഷം മുമ്പ് പ്രണയിച്ചാണ് വിജയും അഭിരാമിയും കല്ല്യാണം കഴിച്ചത്.

മക്കളെ കൊന്നശേഷം അഭിരാമി തിരുവനന്തപുരത്തേക്ക് പോകാന്‍ കോയമ്പേട് ബസ് ടെര്‍മിനലിലെത്തിയത് മക്കളുടെ പേരെഴുതിയ സ്‌കൂട്ടറില്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News