ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും ഏകാധിപത്യ പ്രവണതകൾക്കും താക്കീതായി രാജ്യത്തെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും യോജിക്കുന്ന ഐതിഹാസികമുന്നേറ്റത്തിന് രാജ്യ തലത്ഥാനത്ത് തുടക്കമായി.
പ്രതിഷേധത്തില്‍ മൂന്ന് ലക്ഷത്തിലധികം കര്‍ഷകരാണ് പങ്കെടുക്കുന്നത്. രാജ്യം ഭരിക്കുന്ന ജന വിരുദ്ധ സര്‍ക്കാറിനെതിരെയുള്ള താക്കീത് തന്നെയാണ് മാര്‍ച്ച്.
‘ഒന്നുകിൽ നയംമാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള കിസാൻ‐ മസ്ദൂർ സംഘർഷ് റാലിയുടെ ഭാഗമാകുന്നതിനായി കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് ഡൽഹിയിലേക്ക് പ്രവഹിക്കുന്നത്.
കിസാൻസഭയും സിഐടിയുവും കർഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിക്കുന്നത‌്.
ബാങ്കിങ്, ഇൻഷുറൻസ്, കേന്ദ്ര‐ സംസ്ഥാന സർക്കാർ ജീവനക്കാർ, സ്കൂൾ അധ്യാപകർ, തപാൽ‐ ടെലികോം ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിക്കുണ്ടാകും.
രാംലീല മൈതാനിയിൽനിന്ന് രാവിലെ ഒമ്പതിന‌് ആരംഭിച്ച റാലി പാർലമെന്റിനുമുന്നിൽ പൊതുയോഗത്തോടെ അവസാനിക്കും.
മൂന്നുലക്ഷത്തോളംപേർ അണിനിരക്കുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ വിജയരാഘവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here