ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിൽ. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ഒന്നുമില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍.
അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത് മൊഴികളിലെ വൈരുദ്ധ്യങ്ങൾ. ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം.
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം എഴുപത് ദിവസം പിന്നിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ പോയി ഇതിനകം തന്നെ സ്ത്രീകളടക്കമുള്ള നൂറിലധികം സാക്ഷികളെ അന്വേഷണ സംഘം നേരിൽ കണ്ട് തെളിവെടുത്തു.
അന്വേഷണം ശരിയായ ദിശയില്‍ തന്നെ പുരോഗമിക്കുമ്പോഴാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്.
എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവുകള്‍ ശേഖരിക്കാന്‍ എടുത്ത കാലതാമസം മാത്രമാണ് അന്വേഷത്തില്‍ ഉണ്ടായിട്ടുള്ളതെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി.
കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്ക് അന്വേഷണം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്യമുണ്ടെന്നും എസ്പി പറഞ്ഞു.
കേസ് വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘത്തിന് 7 ദിവസം കൂടി നൽകിയിട്ടുണ്ട്. അതേ സമയം കന്യാസ്ത്രീ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
കുറ്റപത്രം നൽകുമ്പോൾ ഈ വൈരുധ്യങ്ങൾ എല്ലാം പരിഹരിക്കും. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്പി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here