ഐപിസി 377നെ ഭാഗികമായി റദ്ദാക്കിയതോടെ, 157 വര്‍ഷമായി ഒരു സമൂഹത്തിന്റെ ലൈംഗിക അവകാശത്തെ ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിരുന്ന വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി അവസാനം കുറിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിന്റെ വിധിയാണ് ഇന്ന് വന്നത്.
ബഗ്ഗറി ആക്ട് 1533 നെ മാതൃകയാക്കി 1861 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാകുന്നത്. സെക്ഷന്‍ 377 മായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളിലെല്ലാം സാമൂഹ്യപ്രവര്‍ത്തകര്‍ ഈ നിയമത്തെ എതിര്‍ത്തിരുന്നു.
2001 പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ഉഭയസമ്മതത്തോടെയുള്ള സ്വര്‍ഗലൈംഗികത സംബന്ധിച്ച് നിയമനിര്‍മാണമാവശ്യപ്പെട്ട് നാസ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നു.
രണ്ട് വര്‍ഷം നീണ്ട വാദത്തിനൊടുവില്‍ നാസ് ഫൗണ്ടേഷന്റെ ഹര്‍ജി തളളി ഡല്‍ഹി ഹൈക്കോടതി നിലപാടെടുത്തു.
ഇതിനെതിരെ 2006ല്‍ നാസ് ഫൗണ്ടേഷന്‍ അപ്പീല്‍ പോയി. 2006ല്‍ കേസ് വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുന്നു
സെപ്തംബര്‍ 18, 2008 സ്വവര്‍ഗരതി സംബന്ധിച്ച് പരസ്പരവിരുദ്ധമായ നിലപാട് ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സ്വീകരിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഒരു സമീപനം കൈക്കൊള്ളുന്നതിന് കോടതിയില്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെടുന്നു.
ഹൈക്കോടതി ഗവണ്‍മെന്റിന്റെ അപേക്ഷ നിരസിച്ച് കേസില്‍ അന്തിമവാദം കേള്‍ക്കാനാരംഭിക്കുന്നു.
ഒക്ടോബര്‍ 15 2008 മതഗ്രന്ഥങ്ങളെ മ്ാത്രം ആശ്രയിച്ച് സ്വവര്‍ഗരതി നിരോധനത്തെ ഗവണ്‍മെന്റ് ന്യായീകരിക്കുന്നതിനെ ഹൈക്കോടതി വിമര്‍ശിക്കുന്നു. ശാസ്ത്രീയമായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുന്നു.
2009 ജൂലൈ 2: ഹര്‍ജികളില്‍ വാദം കേട്ട ഹൈക്കോടതി പ്രായപൂര്‍ത്തിയായവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ കോടതി വിധിയായി വിലയിരുത്തപ്പെട്ടു
2012 രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനയില്‍ മാറ്റം വരുത്താന്‍ കോടതിക്ക് എന്തധികാരം എന്നായിരുന്നു പിന്നീട് ഉയര്‍ന്ന ചോദ്യം. ഇതിനെ ചുറ്റിയുളള വാദം മൂന്ന് വര്‍ഷത്തോളം നീണ്ടു.
2015 നിയമം മാറ്റിയെഴുതാനുളള അധികാരം പാര്‍ലമെന്റിന് മാത്രമായതിനാല്‍ കേസില്‍ അന്തിമ തീരുമാനം എടുക്കാന്‍ കോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.
സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കിയ അന്നത്തെ ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു, സര്‍ക്കാര്‍ വിഷയത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊളളുമെന്ന് പറഞ്ഞു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും വിധി വന്നാലുടന്‍ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
2016ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമെന്ന നിയമത്തിനെതിരെ വീണ്ടും അഞ്ച് പേര്‍ സുപ്രീം കോടതിയെ സമീപിച്ചു. എസ്.ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ദാല്‍മിയ, അമന്‍ നാത്, ആയിഷ കപൂര്‍ എന്നിവര്‍ പരാതിയുമായി സുപ്രീം കോടതിയിലെത്തി.
എല്‍ജിബിടിക്യു സമൂഹത്തിന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനും ലിംഗ സമത്വത്തിനും അഭിമാനത്തിനും വേണ്ടി ഈ നിയമം പിന്‍വലിക്കണമെന്ന് സുപ്രീം കോടതിയില്‍ അവര്‍ ആവശ്യപ്പെട്ടു.
2018 സെപ്തംബര്‍ 6ന് സെക്ഷന്‍ 377 റദ്ദാക്കി കൊണ്ട് സുപ്രീംകോടതിയുടെ ചരിത്ര വിധി.
ഇതോടെ കോളോണിയല്‍ ഭരണം അടിച്ചേല്‍പ്പിച്ച 157 വര്‍ഷം നീണ്ടുനിന്ന് കിരാത വകുപ്പിന് പതിറ്റാണ്ടുകളുടെ നിയമപോരാട്ടത്തിലൂടെ അന്ത്യംകുറിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here