സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഇന്ന് നടക്കുന്ന അന്തിമവാദത്തിന് ശേഷം കേസിൽ വിധി പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ്, വയനാട് ഡി.എം മെഡിക്കൽ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കൽ കോളേജ്, വർക്കല എസ്.ആർ എന്നീ നാല് മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് കോടതി നടപടികളെ തുടര്‍ന്ന് അനിശ്ചിതമായി നീളുന്നത്.
നാലിടത്തെയും പ്രവേശന നടപടികൾ ഇന്നലെ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസ് ഇന്നത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ പ്രവേശനത്തിലെ സ്റ്റേ ഇന്നും തുടരും.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഈ കോളേജുകളെ സ്‌പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാല്‍ കോടതിയുടെ പുതിയ നിലപാട് ഗവൺമെന്റ് കോളേജുകളിലടക്കം ലഭിച്ച പ്രവേശനം വേണ്ടെന്ന് വച്ച് ഈ കോളേജുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികള്‍ക്ക് വലിയ തിരിച്ചടിയായി.
കോടതി നടപടി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വന്ന് പ്രവേശനം അസാധുവാക്കിയാൽ സ്‌പോട്ട് അഡ്മിഷൻ ഉള്‍പ്പെടെ വീണ്ടും നടത്തേണ്ട അവസ്ഥ വരും.
ഹര്‍ജിയില്‍ പരാമര്‍ശിച്ച കോളേജുകളിലെ പ്രവേശനം സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് പ്രവേശനത്തിനെത്തിയ നിരവധി വിദ്യാര്‍ത്ഥികളാണ് മടങ്ങിപ്പോയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here