സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികളുടെ സ്റ്റേ തുടരും.പ്രവേശന നടപടികള്‍ പത്താം തീയതി പൂര്‍ത്തിയാക്കേണ്ടതിനാല്‍ വേഗം തീരുമാനം വേണമെന്ന ആവശ്യം നിരാകരിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജുകള്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ മറുപടി ഫയല്‍ ചെയ്യാന്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
പോരായ്മകള്‍ പരിഹരിച്ചെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാനും മാനേജ്‌മെന്റുകള്‍ക്ക് കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസ് അരുണ്‍ മിശ്ര,വിനീത് ശരണ്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് കഴിഞ്ഞ ദിവസം ഈ നാല് കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനം സ്റ്റേ ചെയ്തിരുന്നു.
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ്, വയനാട് ഡി.എം മെഡിക്കൽ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കൽ കോളേജ്, വർക്കല എസ്.ആർ എന്നീ നാല് മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സിലിന്‍റെ ഹര്‍ജിയെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നത്.
നാലിടത്തെയും പ്രവേശന നടപടികൾ ബുധനാഴ്ചവരെ സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഈ കോളേജുകളെ സ്‌പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാല്‍ കോടതിയുടെ പുതിയ നിലപാട് ഗവൺമെന്റ് കോളേജുകളിലടക്കം ലഭിച്ച പ്രവേശനം വേണ്ടെന്ന് വച്ച് ഈ കോളേജുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികള്‍ക്ക് വലിയ തിരിച്ചടിയായി.
കോടതി നടപടി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വന്ന് പ്രവേശനം അസാധുവാക്കിയാൽ സ്‌പോട്ട് അഡ്മിഷൻ ഉള്‍പ്പെടെ വീണ്ടും നടത്തേണ്ട അവസ്ഥ വരും.
ഹര്‍ജിയില്‍ പരാമര്‍ശിച്ച കോളേജുകളിലെ പ്രവേശനം സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് പ്രവേശനത്തിനെത്തിയ നിരവധി വിദ്യാര്‍ത്ഥികളാണ് മടങ്ങിപ്പോയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here