നോയിഡയില്‍ ഗർഭിണിയായ അയൽക്കാരിയെ കൊന്ന ദമ്പതികള്‍ പൊലീസ് പിടിയില്‍. നൊയിഡയില്‍ വാടകക്ക് താമസിക്കുന്ന മാല എന്ന യുവതിയാണ് ധാരുണമായി കൊല്ലപ്പെട്ടത്.
കൊലക്കു ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.മാല വാടകക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥരായ സൗരഭ് ദിവാകര്‍,ഭാര്യ റിതു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മാല വാടകക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച ചില ബന്ധുക്കള്‍ വന്നിരുന്നു.വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രമായിട്ടുണ്ടായിരുന്ന മാല അതിഥികളെ തന്‍റെ ആഭരണങ്ങളും മറ്റു സാമഗ്രികളും കാണിച്ചു. ഇത് റിതുവിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഭര്‍ത്താവിനെ ഇക്കാര്യം അറിയിച്ച റിതു പിറ്റേ ദിവസം മാലയെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സമയം മാലയുടെ ഭര്‍ത്താവ് ശിവം സ്ഥലത്തില്ലായിരുന്നു. വീട്ടിലെത്തിയ മാലയെ ദമ്പതികള്‍ നിഷ്കരുണം കൊല്ലുകയായിരുന്നു. ശേഷം ആഭരണങ്ങളും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന മാലയുടെ സ്യൂട്ട്കേസില്‍ തന്നെ മൃതദേഹം ഒളിപ്പിച്ചു.
തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പൊലീസിന് ഗാസിയബാദില്‍ നിന്നും മൃതദേഹം ലഭിക്കുകയായിരുന്നു.എന്നാല്‍ മകളെ ഭര്‍ത്താവും വീട്ടുകാരുമാണ് കൊന്നതെന്ന ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തി.
എന്നാല്‍ സംഭവത്തില്‍ ശിവം നിരപരാധിയാണെന്ന് മനസിലാക്കിയ പൊലീസ്ന്വേഷണം അയല്‍വാസികളായ ദമ്പതികളെ കേന്ദ്രീകരിച്ചായി. ഒടുവില്‍ ഇരുവരെയും പിടികൂടുകയും മോഷണവസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.
കൊലപാതകം (ഐപിസി 302), തെളിവു നശിപ്പിക്കല്‍ (ഐപിസി 201), ഗർഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമാകൽ (ഐപിസി 316), മോഷണം (ഐപിസി 394) എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here