അമേരിക്കയ്ക്ക് ഭീഷണിയായി ഫ്ലോറന്‍സ് ചുഴലിക്കാറ്റെത്തുന്നു. മൂന്നുപതിറ്റാണ്ടിനിടെ അമേരിക്ക കണ്ട വലിയ ചുഴലിക്കാറ്റായിരിക്കുമിതെന്നാണ് മുന്നറിയിപ്പ്.
ഇതിനകം 15 ലക്ഷം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഫ്ലോറന്‍സ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. സൗത്ത് കാരലീനയിലായിരിക്കും ഫ്ലോറന്‍സ് ആദ്യമെത്തുക. പിന്നീട് നോര്‍ത്ത് കാരലീനയിലേക്കും വെര്‍ജീനിയയിലേക്കും ഫ്ലോറന്‍സ് എത്തുമെന്നാണ് നിഗമനം.
കരയിലെത്തുമ്പോൾ കാറ്റിന് കൂടുതല്‍ വേഗത കൈവരുമെന്നാണ് മുന്നറിയിപ്പുകൾ. ചുഴലിക്കാറ്റിന് പിന്നാലെ മഴയ്ക്കും, കടല്‍ ക്ഷോഭത്തിനും സാധ്യതകളുണ്ട്. മധ്യ അറ്റ്‌ലാന്റിക് മേഖല പ്രളയഭീതിയിലുമാണ്.
2017 ല്‍ അമേരിക്കയിലെ ഫ്ളോറിഡ , മിയാമി എന്നിവിടങ്ങളിന്‍ വീശിയടിച്ച ഇര്‍മ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. മണിക്കൂറില്‍ 100മൈല്‍ വേഗത്തിലാണ് ഇര്‍മ വീശിയത്.
2005 ല്‍ വീശിയടിച്ച കത്രീന കൊടുങ്കാറ്റും അമേരിക്കയില്‍ വലിയ നാശം വിതച്ചിരുന്നു. 140 കിലോമീറ്റര്‍ വേഗത്തിലാണ് കത്രീന വീശിയതെങ്കില്‍ ഫ്ലോറന്‍സ് ഇരട്ടി വേഗമാര്‍ജിക്കും എന്ന റിപ്പോര്‍ട്ടുകൾ ആശങ്ക ഉയര്‍ത്തുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here