അടൂർ നഗരത്തിൽ ബാർബർ ഷോപ്പ് നടത്തുന്ന തമിഴ്‌നാട്ടുകാരനായ യുവാവ് തന്റെ വിവാഹത്തിന്റെ ചിലവുകൾ കുറച്ച് മിച്ചം പിടിച്ച പണം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.
അടൂർ നയനം തീയറ്ററിനു സമീപം ബാർബർ ഷോപ്പ് നടത്തുന്ന തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയായ പരമശിവമാണു തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ചടങ്ങ് ലളിതമാക്കി കതിർ മണ്ഡപത്തിൽ വച്ച് തനിക്ക് അന്നം തരുന്ന മലയാള നാടിനുള്ള പിന്തുണ അറിയിച്ച് 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പതിനായിരക്കണക്കിന് രൂപ മാസ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ പോലും മടിച്ചു നിൽക്കുന്ന ഈ സമയത്ത് ഇല്ലായ്മകൾക്ക് സലാം പറഞ്ഞ് എല്ലാവർക്കും മാതൃകയാവുകയാവുക കൂടിയാണ് ഈ ചെറുപ്പക്കാരൻ.
തെങ്കാശിക്കു സമീപമുള്ള കടയനല്ലൂരിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ നവദമ്പതികളായ പരമശിവത്തിന്റെയും ശിവരഞ്ജിനിയുടെയും കൈയ്യിൽ നിന്ന് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി ഹർഷകുമാർ,അടൂർ ഏരിയാ സെക്രട്ടറി എസ്.മനോജ്,പറക്കോട് ലോക്കൽ കമ്മറ്റി അംഗം എസ്.കെ മനോജ് എന്നിവർ ചേർന്ന് സംഭാവന ഏറ്റുവാങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here