ഇടുക്കി: ഇടുക്കി -കുമളിക്ക് സമീപം പുലിയിറങ്ങി. അമരാവതി ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വളർത്തു നായയെ കൊന്നതോടെ ഭീതിയിലാണ് പ്രദേശ വാസികൾ. പുലിയെ പിടിക്കാൻ കെണിയൊരുക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകി.
ഏതാനും ദിവസങ്ങളായി അമരാവതി ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ പുലി നാലാംമൈൽ സ്വദേശിയായ ഇഞ്ചപ്പാറയ്ക്കൽ ബിനോയിയുടെ വളർത്തു നായയെ കൊന്നു.
കാലിത്തൊഴുത്തിന് സമീപത്തായി കെട്ടിയിട്ടിരുന്ന നായയുടെ തല മാത്രമാണ് ശേഷിച്ചിരുന്നത്. നേരത്തെയും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഇഞ്ചപ്പാറയ്ക്കൽ ബിനോയി പറയുന്നു.
ബിനോയിയുടെ പരാതിയിൽ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. സ്ഥലത്ത് പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പ് സ്ഥിതീകരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ കൂടുതൽ ഭീതിയിലായി. വനത്തോട് ചേർന്ന ചെറിയ വഴികളാണ് ഇവിടെ സഞ്ചാരത്തിനായി ഉള്ളത്.
സന്ധ്യയായാൽ വെളിച്ചക്കുറവുള്ളതും നാട്ടുകാർക്ക് യാത്ര ദുഷ്കരമാക്കുന്നുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പെട്രോളിങ് നടത്താനും, ക്യാമറ ട്രാപ്പ് ഉൾപ്പെടെ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
വൈകാതെ പ്രദേശത്ത് കെണി സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മേഖലയിൽ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here