വില്ലന്‍ വേഷങ്ങളിലൂടെയും കാരക്ടര്‍ റോളുകളിലൂടെയും മലയാളചലച്ചിത്രയില്‍ ശ്രദ്ധേയസാനിധ്യമായിരുന്ന നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അഭിനയിച്ച രാജു, പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 37 വര്‍ഷത്തോളമായി മലയാള സിനിമാ മേഖലയില്‍ ശ്രദ്ധേയ സാനിധ്യമായിരുന്നു അദ്ദേഹം.
500 ലധികം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്,
ഒരു വടക്കന്‍ വീരഗാഥ, പഴശ്ശി രാജ, ട്വെന്റി -20,നസ്രാണി,ഗോൾ ദി സ്പീഡ് ട്രാക്ക്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ രാജു, വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 1981ല്‍ പുറത്തിറങ്ങിയ രക്തം ആണ് ആദ്യ ചിത്രം. മലയാള സിനിമയില്‍ വില്ലനായും സ്വഭാവ നടനായും ഒരു പോലെ തിളങ്ങിയ താരമായിരുന്നു ക്യാപ്റ്റന്‍ രാജു. മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍ പീസാണ് അവസാന ചിത്രം.
1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here