‘മലയാള മനോരമ’ പത്രാധിപർക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്- ‘സാലറി ചലഞ്ചി’ൽ നിലപാട് തിരുത്തണം

അസൂയപ്പെടുത്തുന്ന കൂട്ടായ‌്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തർദേശീയ മാധ്യമങ്ങളുമൊക്കെ ഈ ഒരുമയ‌്ക്കു മുന്നിൽ വിസ‌്മയിച്ചുനിൽക്കുകയാണ്.

കേരളമെന്ന കണ്ണാടിയിൽ മലയാളിയെന്ന പ്രതിബിംബം തെളിഞ്ഞ സന്ദർഭം. താങ്കളുടെ പത്രമടക്കമുള്ള മാധ്യമങ്ങളുംചേർന്ന് കരുപ്പിടിപ്പിച്ചതാണ് ഈ നേട്ടം. പ്രളയാനന്തരം നവ കേരള നിർമിതിക്കുവേണ്ടിയുള്ള ക്രിയാത്മകനിർദേശങ്ങൾ സ്വരൂപിക്കുന്നതിലും മനോരമയുൾപ്പെടെയുള്ള മാധ്യമങ്ങൾ വഹിച്ച പങ്ക് നിസ‌്തുലമാണ‌്.

പുനർനിർമാണത്തിന്റെ സാമ്പത്തികബാധ്യതകളെക്കുറിച്ച് താങ്കൾക്കും ധാരണയുണ്ടാകുമല്ലോ. പുനരധിവാസത്തിനും നഷ്ടപരിഹാരങ്ങൾക്കുമായി 6000 കോടിയുടെ റവന്യൂച്ചെലവും ആസ‌്തികളും മറ്റും പുനർനിർമിക്കുന്നതിന് 20,000 മുതൽ 25,000 കോടിയുടെ മൂലധനച്ചെലവുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രളയത്തിന്റെ പാഠങ്ങൾകൂടി ഉൾക്കൊണ്ടുവേണം ഇനി മൂലധന നിക്ഷേപം.

റവന്യൂച്ചെലവ് നാം തനിയെ കണ്ടെത്തിയാൽ മൂലധനച്ചെലവിനുള്ളത് കേന്ദ്രാനുമതിയോടെ വായ‌്പയായും മറ്റും സമാഹരിക്കാനാകും. ഇതിന് ഒന്നുകിൽ റവന്യൂവരുമാനം വർധിപ്പിക്കണം, അല്ലെങ്കിൽ റവന്യൂച്ചെലവ് കുറയ‌്ക്കണം. വരുമാനം വർധിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ട്. അതേസമയം, ചെലവ് കുറയ‌്ക്കുന്നതിന‌് 2002ൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച രീതി പകർത്താൻ ഉദ്ദേശ്യവുമില്ല.

അന്ന് ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിർബന്ധപൂർവം തിരിച്ചുപിടിക്കുകയായിരുന്നു. അതിനൊന്നും ഈ സർക്കാർ തയ്യാറല്ല. സ്വമേധയാ സഹായിക്കാൻ സന്മനസ്സുള്ളവർക്കുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ ‘സാലറി ചലഞ്ച്’. അതിൽ ചേരാം. ചേരാതിരിക്കാം. താൽപ്പര്യമില്ലാത്തവർ അതു പറഞ്ഞാൽ മതി. ഒരു നിർബന്ധവുമില്ല. ഇത‌് വിജയിപ്പിക്കാനാവശ്യമായ പരിസരം സൃഷ്ടിക്കാൻ മാധ്യമങ്ങൾക്കും ചുമതലയുണ്ട്.

എന്നാൽ, പ്രസ‌്തുതവിഷയത്തിൽ മനോരമയ‌്ക്ക‌് ഒരു നിഷേധാത്മക സമീപനമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാർത്തകൾ, പരിചരണരീതി, കാർട്ടൂണുകൾ തുടങ്ങി എല്ലാത്തരം ഉള്ളടക്കത്തിലും അത‌് പ്രകടമാണ്.

തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും വിമർശിക്കുന്നതും മനസ്സിലാക്കാം. അങ്ങനെ തിരുത്തലുകൾ വരുത്താൻ മടിയുമില്ല. എന്നാൽ, സാലറി ചലഞ്ചിനെയും ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തെയും പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയോടെ നീങ്ങിയാലോ?

ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. സെപ്തംബർ എട്ടിന്റെ ഒന്നാം പേജ് വാർത്ത. പ്രത്യേക അക്കൗണ്ട് ഇല്ല എന്ന് തലക്കെട്ട്. വകമാറ്റി ചെലവിടലിനെക്കുറിച്ച് ആശങ്ക എന്ന് ബ്ലർബ്. ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക‌് മുതൽക്കൂട്ടുന്നതിനായി പ്രത്യേക ട്രഷറി അക്കൗണ്ട് തുറന്നതിനെക്കുറിച്ചാണ് വാർത്ത. അതിനായി ഇറക്കിയ ഉത്തരവിൽ “സർക്കാർ ജീവനക്കാരുടെ വിഹിതവും മറ്റു സംഭാവനകളും” എന്ന‌് തെറ്റായി കടന്നുകൂടി. അക്കാര്യം തിരുത്തി ഉത്തരവും പുറപ്പെടുവിച്ചു.
സർക്കാരിന്റെ തെറ്റിനെക്കുറിച്ചായിരുന്നില്ല വാർത്തയും വിമർശവും. തുക വകമാറ്റുമെന്ന് ആശങ്കയെന്ന തെറ്റായ വ്യാഖ്യാനം ചമയ‌്ക്കുകയായിരുന്നു. സിഎംഡിആർഎഫിലേക്കുള്ള സംഭാവന ബാങ്കുകളുടെ അക്കൗണ്ടിലാണ് എല്ലായ‌്പ്പോഴും സൂക്ഷിക്കുന്നത്. അതിന്റെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പ്രത്യേക ട്രഷറി അക്കൗണ്ടിലേക്ക‌് ഒരു ഘട്ടത്തിലും ഈ തുക മാറ്റിയിട്ടേയില്ല. അങ്ങനെയൊരു ചരിത്രമില്ല.

ഒരു ഫോൺ കോളുകൊണ്ട് ബോധ്യപ്പെടാവുന്ന കാര്യം. അത‌് ചെയ്യാതെ, സംഭാവന വകമാറ്റാൻ സാധ്യത എന്ന ധ്വനി പരത്തുകയാണ് പത്രം ചെയ‌്തത‌്. ഇത് മനഃപൂർവമായിരുന്നു എന്ന‌് സംശയിച്ചാൽ തെറ്റുപറയാനാകുമോ?

സിഎംഡിആർഎഫ് അക്കൗണ്ടുകളിലെ നിക്ഷേപം സർക്കാരിന്റെ സഞ്ചിതനിധിയല്ലെന്നും സാധാരണ ചെലവുകൾക്ക് വിനിയോഗിക്കാനാകില്ലെന്നും വ്യക്തമായിരിക്കെ, ഈ ദുർവ്യാഖ്യാനത്തിന്റെ ഉന്നമെന്തായിരുന്നു? അക്കാര്യം പത്രാധിപർ അന്വേഷിക്കേണ്ടതല്ലേ?

പ്രഖ്യാപിച്ചിരുന്ന സഹായത്തിന്റെ കാര്യം കേന്ദ്രനിലപാടുമൂലം യുഎഇ പുനഃപരിശോധിക്കുമെന്നായിരുന്നു സെപ്തംബർ 16ന്റെ ലീഡ്. ആ സഹായം കേരളത്തിന‌് നിഷേധിക്കപ്പെടുന്നതിൽ ക്രൂരമായൊരു സംതൃപ്തി മനോരമ അനുഭവിക്കുന്നുണ്ടോ? ആ വാർത്തയും ചമൽക്കാരവും അങ്ങനെയൊരു വ്യാഖ്യാനത്തിന‌് പഴുതൊരുക്കുന്നുണ്ട്.

കാരണം പറയാം. ആ തലക്കെട്ടിനു കീഴെ വലിയൊരു ചഛയുണ്ട്. അതു വെറുതെ പ്രത്യക്ഷപ്പെട്ടതല്ല. രക്ഷാദൗത്യത്തിന്റെ സന്ദർഭത്തിൽ രൂപപ്പെട്ട ഒരുമയെ പ്രതിനിധാനംചെയ്യുന്ന കൈകോർക്കലിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ കൈകൾ വേർപെട്ടുപോയി എന്നാണ് ഒന്നാംപേജ് ദുഃസൂചന.

ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആഹ്ലാദമാണ് ആ ചഛയുടെ ഡിസൈനിൽ പതഞ്ഞുയരുന്നത്. സാലറി ചലഞ്ചിനെ പരാജയപ്പെടുത്താൻ ചഛ എന്ന ആഹ്വാനവുമായി ഇറങ്ങിയ പ്രചാരണസാമഗ്രികളെയാണ് സെപ്തംബർ 16ന്റെ ഒന്നാംപേജ് അനുസ‌്മരിപ്പിച്ചത്. ഇതൊക്കെ എഡിറ്റോറിയൽ സ്വാതന്ത്ര്യമാണെന്ന‌ു വാദിക്കാം. പക്ഷേ, ആ സ്വാതന്ത്ര്യത്തിലൂടെ മറനീക്കുന്നത് നിഷ‌്കളങ്കമായ വിമർശനദൗത്യമാണോ?

സെപ്തംബർ17ന്റെ ഒന്നാംപേജിലുള്ളത് “പെൻഷൻകാരെയും പിടികൂടുന്നു” എന്ന ദുരുദ്ദേശ്യപരമായ തലക്കെട്ട്. പോക്കറ്റടിക്കുന്ന ധനമന്ത്രിയെ ചിത്രീകരിച്ചിരിക്കുന്ന വാരഫലം. ധനമന്ത്രിയെ പോക്കറ്റടിക്കാരനും ഗുണ്ടാപ്പിരിവുകാരനുമാക്കുന്ന തമാശ വേറൊരു സന്ദർഭത്തിൽ ആസ്വദിക്കാൻ ബുദ്ധിമുട്ടില്ല.

എന്നാൽ, പ്രളയക്കെടുതിയെ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിലാണോ ഇങ്ങനെയൊരു തമാശ? നവകേരള നിർമാണത്തിന് സംഭാവന ചോദിച്ചതിനെ ഗുണ്ടാപ്പിരിവ് എന്ന‌് വ്യാഖ്യാനിക്കുന്നത് നിക്ഷിപ്തതാൽപ്പര്യക്കാരാണ്. അവരെ മാത്രമാണ് ഈ വാർത്തയും തലക്കെട്ടും കാർട്ടൂണുമൊക്കെ സന്തോഷിപ്പിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ എത്രമാത്രം അനുചിതമായ മാധ്യമസമീപനമാണിത്?

ദുർവ്യാഖ്യാനങ്ങൾ മാത്രമല്ല, അവാസ‌്തവമായ വിവരങ്ങളും വാർത്തകളിൽ കടന്നുകൂടുകയാണ്. “ഒരു മാസത്തിൽ കുറഞ്ഞ ശമ്പളം പ്രളയദുരിതാശ്വാസനിധിയിലേക്ക‌് സ്വീകരിക്കില്ലെന്ന് ജീവനക്കാരെ അറിയിച്ചു” എന്നൊരു വരി “പെൻഷൻകാരെയും പിടികൂടുന്നു” എന്ന വാർത്തയിലുണ്ട്. എപ്പോഴാണ്, എവിടെയാണ് ഇത്തരമൊരു കാര്യം ജീവനക്കാരെ അറിയിച്ചത്? ഈ വിവരം സ്ഥിരീകരിക്കാൻ എന്തുരേഖയാണ് ലേഖകന്റെ കൈവശമുള്ളതെന്ന് സ്വകാര്യമായി പത്രാധിപർ ഒന്നന്വേഷിക്കണം.

സെപ്തംബർ 18ന്റെ ഇത് പിടിച്ചുപറിക്കൽ എന്ന ലീഡ‌് വാർത്തയും തെറ്റായ മാധ്യമപ്രവർത്തനത്തിന്റെ ഉദാഹരണമാണ്. ഹൈക്കോടതി പരിഗണിച്ച കേസും സാലറി ചലഞ്ചുമായി ഒരു ബന്ധവുമില്ല. അതാണ് യാഥാർഥ്യം. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവോ, അതിലെ വ്യവസ്ഥകളോ ഹൈക്കോടതി പരിഗണിച്ചിട്ടേയില്ല. ചോദ്യം ചെയ്യപ്പെട്ടത് Temple Revnoaiotn sFundലേക്ക് ശമ്പളം പിടിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ‌് ഇറക്കിയ ഉത്തരവാണ്.

ആ ഉത്തരവിനെ സംബന്ധിച്ചുണ്ടായ വിധിയെയും നിരീക്ഷണങ്ങളെയും എങ്ങനെ വലിച്ചുനീട്ടിയാലും സിഎംഡിആറുഎഫുമായോ സാലറി ചലഞ്ചുമായോ ബന്ധിപ്പിക്കാനാകില്ല. മുഖ്യമന്ത്രിയുടെ അഭ്യർഥന ഹൈക്കോടതി അംഗീകരിക്കുകയാണ് ചെയ‌്തതും. എന്നിരിക്കെ കോടതി നിരീക്ഷണം മറയാക്കി സാലറി ചലഞ്ച് പിടിച്ചുപറിയാണെന്ന‌് ധ്വനിപ്പിക്കുകയാണ് പത്രം ചെയ്തത്. വാർത്തയ്ക്ക് വസ്തുതയുമായി ബന്ധമുണ്ടാകണമെന്ന് നിഷ‌്കർഷയുള്ളവർ ഒരിക്കലും ചെയ്യാത്ത കാര്യം.
സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതുവഴി ജീവനക്കാരുടെ കുടുംബ ബജറ്റ‌് തകരില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ശമ്പള, പെൻഷൻ പരിഷ‌്കരണത്തിന്റെ കുടിശ്ശികയുടെ ഗഡു രൊക്കമായി ലഭിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ പണം ലഭിക്കും. നിലവിലെ നിരക്കിലുള്ള പിഎഫ‌് പലിശയുൾപ്പെടെ കിട്ടും. പെൻഷൻ, ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ എന്നിവയുടെ കുടിശ്ശികയുടെ നാലാം ഗഡുവും പലിശ സഹിതമാണ് ലഭിക്കുക. കമ്യൂട്ടേഷൻ കുടിശ്ശികയുടെ രണ്ടാം ഗഡുവും പണമായിത്തന്നെ നൽകും. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്കും ഇതൊക്കെ ലഭ്യമാകും.

പ്രളയദുരന്തത്തിൽ തൊഴിലും വരുമാനവും നഷ്ടമായവർക്കുവേണ്ടിയാണ് ഇതിൽനിന്നൊരു വിഹിതം സംഭാവന ചോദിക്കുന്നത്. കുട്ടനാട്ടിലെ കർഷകരുടെ കാര്യം നോക്കൂ. രണ്ടാംകൃഷിയെ പൂർണമായും പ്രളയം മുക്കി. ഇനി തൊഴിലും വരുമാനവും ഉണ്ടാകാൻ അടുത്ത പുഞ്ചക്കൃഷിവരെ കാത്തിരിക്കണം. അപ്പോൾ എത്രമാസത്തെ വരുമാന നഷ്ടം? ഈ അനിശ്ചിതത്വത്തിൽപ്പെട്ടവർക്ക് മാന്യമായ സഹായം ഉറപ്പുവരുത്തണം. അതിനുവേണ്ടി താരതമ്യേന തൊഴിൽസുരക്ഷയുള്ള സർക്കാർ ജീവനക്കാരോട് സംഭാവന അഭ്യർഥിച്ചത് മഹാ അപരാധമായി ചിത്രീകരിക്കുന്നതെന്തിന്?

സർക്കാരിന്റെ അഭ്യർഥന സ്വമേധയാ ഏറ്റെടുക്കുകയാണ് മഹാഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും. ഓണക്കോടി വാങ്ങാൻ സൂക്ഷിച്ച 490 രൂപ കുടുക്കപൊട്ടിച്ച് സംഭാവന ചെയ്ത മൂന്നു വയസ്സുകാരി കാർത്തികയും സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം സംഭാവനചെയ്ത തമിഴ്നാട് വില്ലുപുരത്തെ ഒമ്പതുവയസ്സുകാരി അനുപ്രിയയുമൊക്കെ കൊളുത്തിയുയർത്തിയ ആവേശത്തിന്റെ പന്തമാണ് സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവർ ഏറ്റെടുക്കുന്നത്.

സാലറി ചലഞ്ചിൽ സർക്കാർ ജീവനക്കാർ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും പങ്കെടുക്കുന്നുണ്ട്. വരുമാനമുള്ള എല്ലാ മലയാളികളോടും മുഖ്യമന്ത്രി ഈ അഭ്യർഥന നടത്തിയിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാനും പ്രളയം തകർത്ത നാടിനെ പുനർനിർമിക്കാനും സ്വയം ഒന്ന‌് ഞെരുങ്ങിയിട്ടായാലും സകല മലയാളിയും കൈകോർക്കുകയാണ്. ഒരു നിർബന്ധവും സമ്മർദവും അക്കാര്യത്തിലില്ല. ഇതെങ്ങനെ പിടിച്ചുപറിയാകും? ഇതാണോ പോക്കറ്റടി? താങ്കളുടെ പത്രത്തിന്റെടയക്കം അധ്വാനഫലമായ കൂട്ടായ്മയെ ഇത്തരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾ തകർക്കുകയല്ലേ ചെയ്യുന്നത്?

ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് താങ്കളുടെ പത്രത്തിന്റെ നിലപാട് പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ക്രിയാത്മകമായ വിമർശങ്ങൾക്ക് സ്വാഗതം. വളച്ചൊടിച്ചും വക്രീകരിച്ചും തമസ്കരിച്ചുമുള്ള വിമർശം ഈ ഘട്ടത്തിലെങ്കിലും അനുചിതമാണ്. അവസരത്തിനൊത്തുയർന്ന് ഈ സംരംഭത്തെ താങ്കൾ സർവാത്മനാ പിന്തുണയ‌്ക്കുമെന്നാണ് എന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News