അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍

നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി പേരാണ് പരാതിയുമായി കുന്ദമംഗലം സ്റ്റേഷനിലെത്തുന്നത്.

അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും തട്ടുന്ന വ്യാജ സിദ്ധനാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമിനെ പിടികൂടിയത്.

ചാത്തമംഗലം മലയമ്മയിലെ നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. പുളളന്നൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകന്റെ വിദ്യാഭ്യാസ പരമായ പ്രശ്‌നങ്ങള്‍ മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവരില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണവും 12000 രൂപയും കവര്‍ന്നത്.

ആദ്യ തവണ ഹക്കീം ഇവര്‍ക്ക് ജപിച്ച കിഴി നല്‍കി 6 ദിവസത്തിന് ശേഷം വരാന്‍നിര്‍ദ്ദേശിച്ചു. രണ്ടാം തവണ സര്‍ണ്ണവും പണവും ആവശ്യപ്പെട്ടു. ഇവ കിഴിയില്‍ കെട്ടി നല്‍കി. കിഴി തുറന്ന് നോക്കരുതെന്നും 6 ദിവസത്തിന് ശേഷം തിരികെ വരണമെന്നും നിര്‍ദ്ദേശിച്ചു. വീണ്ടും എത്തിയ ഘട്ടത്തില്‍ കിഴി മന്ത്രിച്ച് നല്‍കുകയും ഇത് തുറന്ന് നോക്കിയാല്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഭ്രാന്താവുമെന്നും തട്ടിവിട്ടു.

ഇതനുസരിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കിഴി തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തി മുങ്ങുന്ന ശീലമാണ് ഇയാള്‍ക്കെന്ന് കുന്ദമംഗലം എസ് ഐ കൈലാസ്‌നാഥ് പറഞ്ഞു

ഒരു വര്‍ഷമായി തട്ടിപ്പ് നടത്തുന്ന ഇയാള്‍ 43 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും സിദ്ധന്‍ ചമഞ്ഞ് തട്ടിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊടുളളി കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണം വില്‍പ്പന നടത്തിയത്. 12 പേര്‍് ഇതിനകം പരാതിയുമായി കുന്ദമംഗലം സ്റ്റേഷനില്‍ എത്തി.

കൂടാതെ 6 പേരെ കൂടി കബളിപ്പിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വിവാഹം കഴിച്ച ഇയാള്‍, ഇപ്പോള്‍ കൂടെ താമസിക്കുന്ന സ്ത്രീയുടെ കുട്ടിയെ പീഡിപ്പിക്കുന്നതായും പരാതി ഉണ്ട്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയും പോലീസ് അന്വേഷിച്ചു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here